വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിൽ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊലപ്പെട്ട തലാലിന്‍റെ കുടുംബം ചർച്ചയ്ക്ക് തയാറാണെന്ന് യമൻ അധികൃതർ അറിയിച്ചു. റംസാന്‍ അവസാനിക്കും മുന്‍പ് തീരുമാനം അറിയിക്കണം. കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് ദയാധനം നൽകി മാപ്പ് അപേക്ഷിച്ച് മോചനത്തിനുള്ള അവസരം ഉപയോഗിക്കാനാണ് നീക്കങ്ങൾ പുരോഗമിക്കുന്നത്. ഇതിനായി കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബം ദയാധനമായി ആവശ്യപ്പെട്ടത് 50 മില്യണ്‍ യെമൻ റിയാൽ ആണെന്നാണ് റിപ്പോർട്ടുകൾ. നിമിഷ പ്രിയയെ കാണാൻ അമ്മയും മകളും യമനിലേക്ക് പോകുന്നുണ്ട്. ഇവർ അടക്കമുള്ള സംഘത്തിന് യമനിലേക്ക് പോകാൻ അനുമതി തേടി ആക്ഷൻ കൗൺസിൽ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിട്ടുണ്ട്.
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ട് വയസുള്ള മകളുമാണ് യെമനിലേക്ക് പോകാൻ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചത്.
ഇവർക്കൊപ്പം സേവ് നിമിഷ പ്രിയ ഇന്‍റർനാഷണൽ ആക്ഷൻ കൗൺസിലിലെ നാല് പേരും അപേക്ഷ നൽകിയിട്ടുണ്ട്. ബ്ലഡ് മണി നൽകി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് സുപ്രീം കോടതി റിട്ടയേർഡ് ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ് ആണ് നേതൃത്വം നൽകുന്നത്.