ആൾക്കൂട്ട മർദ്ദനം; പാലക്കാട് യുവാവ് മരിച്ചു

ഒലവക്കോട്ട് യുവാവിനെ ആൾക്കൂട്ടം തല്ലിക്കൊന്നു. മലമ്പുഴ കടുക്കാംകുന്നം സ്വദേശി റഫീഖ് (27) ആണ് മരിച്ചത്. ബൈക്ക് മോഷ്ടിച്ചുവെന്നാരോപിച്ചായിരുന്നു മർദ്ദനം. ഇന്ന് പുലർച്ചെ ഒന്നിനായിരുന്നു സംഭവം. സംഭവത്തിൽ മൂന്ന് പേരെ പാലക്കാട് നോർത്ത് പോലീസ് കസ്റ്റഡിയിൽ എടുത്തു. ആലത്തൂർ സ്വദേശി മനീഷ്, കൊല്ലങ്കോട് സ്വദേശി ഗുരുവായൂരപ്പൻ, പല്ലശന സ്വദേശി സൂര്യ എന്നിവരാണ് നിലവിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരുടെ ബൈക്ക് മോഷ്ടിച്ചുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. മുണ്ടൂർ കുമ്മാട്ടിക്കെത്തിയ ഇവർ അടുത്തുള്ള ബാറിൽ കയറിപ്പോൾ ഇവരുടെ ബൈക്ക് ആരോ മോഷ്ടിച്ചു. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ ബൈക്ക് കൊണ്ടുപോകുന്നത് കണ്ടു. മോഷ്ടാവിനായുള്ള തെരച്ചലിനിടെയാണ് റഫീക്ക് ഇവരുടെ മുന്നിൽപ്പെടുന്നത്.
ബൈക്ക് കൊണ്ടുപോയ ആൾ ധരിച്ച അതേ വസ്ത്രങ്ങളായിരുന്നു റഫീക്കും ധരിച്ചിരുന്നത്. റഫീക്കാണ് മോഷ്ടാവെന്ന ധാരണയിലായിരുന്നു മർദ്ദനം. ബൈക്ക് കൊണ്ടുപോയത് റഫീഖ് തന്നെയാണോയെന്നതിൽ വ്യക്തതയില്ല. റഫീഖ് നേരത്തെയും മോഷണക്കേസുകളിൽ പ്രതിയായിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. 2018ൽ പാലക്കാട് നോർത്ത് സ്റ്റേഷനിലെ വാഹനമോഷണ കേസിലെ പ്രതിയാണ് റഫീഖ്. ഇതേ വർഷം കഞ്ചാവു കടത്ത് കേസിലും അറസ്റ്റിലായി. പതിനഞ്ചോളം പേർ റഫീഖ് അടിയേറ്റ് വീഴുമ്പോൾ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് ദൃക്സാക്ഷി നൽകുന്ന വിവരം. ഇയാൾ പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസെത്തി റഫീഖിനെ ആശുപത്രിയിലെത്തിങ്കിലും ജീവൻ രക്ഷിക്കാനായില്ല.