വിവാഹദിനത്തിൽ വധുവായ നഴ്സിങ് വിദ്യാർഥിനി തൂങ്ങിമരിച്ചു
വിവാഹ ദിവസം രാവിലെ വധുവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കാളാണ്ടിത്താഴം നങ്ങോലത്ത് സുരേഷ് ബാബുവിന്റെയും സുനിലയുടേയും മകൾ മേഘയാണ് (30) ജീവനൊടുക്കിയത്. സ്വകാര്യ ആശുപത്രിയിൽ നഴ്സിങ് വിദ്യാർഥിനിയായിരുന്നു മേഘ. അതേ ആശുപത്രിയിലെ സ്റ്റാഫ് നഴ്സുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചിരുന്നത്.
വധൂഗൃഹത്തിലാണ് വിവാഹം നടത്താനിരുന്നത്. അതിനായി മണ്ഡപം ഉൾപ്പെടെ ഒരുക്കി. രാവിലെ ബ്യൂട്ടീഷ്യനെത്തിയപ്പോൾ, കുളിച്ചു വരാമെന്നു പറഞ്ഞ് മേഘ കിടപ്പുമുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു. കുറേ നേരം കഴിഞ്ഞിട്ടും വാതിൽ തുറന്നില്ല. തുടർന്നു കിടപ്പുമുറിയിലെ ജനൽചില്ല് തകർത്തു നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങിനിൽക്കുന്ന നിലയിൽ കണ്ടത്. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മേഘയ്ക്ക് ഒരു സഹോദരനും ഉണ്ട്.
ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. സംഭവത്തിൽ വരനെ ഉൾപ്പെടെ ചോദ്യം ചെയ്യാനാണ് പോലീസ് തീരുമാനിച്ചിരിക്കുന്നത്. നിലവിൽ മരണത്തിൽ അസ്വാഭാവികത ഒന്നും തോന്നിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ചേവായൂർ പോലീസ് അറിയിച്ചു. തലേദിവസം വരെ പെൺകുട്ടിക്കു വീട്ടിൽ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കളും അറിയിച്ചത്. അതേസമയം, ആത്മഹത്യാ കുറിപ്പിൽ “എന്‍റെ കാര്യങ്ങളെല്ലാം അവനറിയാം. ഒപ്പം ജീവിക്കാൻ കഴിയില്ല’ എന്നാണ് എഴുതിയിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് മറ്റ് കാര്യങ്ങളെ കുറിച്ച് അന്വേഷിക്കുന്നത്.


