എസ്ഐയുടെ തോക്കിന് പിടിവലി; അബദ്ധത്തിൽ വെടിപൊട്ടി പ്രതിക്ക് പരിക്ക്
പോലീസിനെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ച പ്രതിക്ക് ഐഎസ്ഐയുടെ തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റു. പുനലൂർ മണിയാര്‍ ചരുവിളവീട്ടില്‍ മുകേഷിനാണ് വെടിയേറ്റത്. എസ്ഐയുടെ തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. മുകേഷിന്‍റെ മുഖത്ത് ഉരസിയാണ് വെടിയുണ്ട കടന്നുപോയത്. കൊല്ലം പത്തനാപുരത്താണ് സംഭവം.
മുകേഷിന്‍റെ ആക്രമണത്തിൽ എസ്ഐ അരുണ്‍കുമാർ, പോലീസുകാരായ വിഷ്ണു, സാബു ലൂക്കോസ്, വിനീത് എന്നിവര്‍ക്കും പരുക്കേറ്റു. പ്രതിയും പോലീസുകാരും പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്. സംസ്ഥാനമൊട്ടാകെ നിരവധി കേസുകളിലെ പ്രതിയാണ് മുകേഷ്. ഭാര്യവീടായ പുന്നലയില്‍ നിന്നാണ് മുകേഷിനെ പോലീസ് പിടികൂടിയത്. പോലീസ് കസ്റ്റഡിയിലെടുക്കാൻ എത്തിയപ്പോൾ കത്തി കാട്ടി മുകേഷ് വിരട്ടാൻനോക്കി. പോലീസുകാരിൽ ഒരാളായ വിഷ്ണുവിന്‍റെ കഴുത്തിൽ കത്തി വച്ചതോടെ എസ്ഐ അരുൺ കുമാർ സർവീസ് റിവോൾവർ എടുത്തു.
റിവോള്‍വര്‍ കൈക്കലാക്കാന്‍ പ്രതി ശ്രമിക്കുന്നതിനിടെയാണ് അബദ്ധത്തില്‍ വെടിപൊട്ടിയത്. നാട്ടുകാരുടെ സഹായത്തോടെ ഏറെ സാഹസികമായാണ് പ്രതിയെ പിന്നീട് പോലീസ് കീഴ്പ്പെടുത്തിയത്. കഴിഞ്ഞദിവസം പുന്നലയിലെ ക്ഷേത്രത്തിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ടാണ് മുകേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.


