എസ്എഫ്ഐ പ്രവർത്തകന്റെ കൊലപാതകം; കെഎസ്‌യു നേതാവ് അറസ്റ്റിൽ
ഇടുക്കി എഞ്ചിനീയറിംഗ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിൽ കെഎസ്‌യു നേതാവ് അറസ്റ്റിൽ. കെഎസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലിനെ പറവൂരിൽ നിന്നാണ് പിടികൂടിയത്. പറവൂർ പുത്തൻവേലിക്കര സ്വദേശിയാണ് അലക്സ് റാഫേൽ.ഇതോടെ കേസിൽ മൂന്ന് കെഎസ്.യു−യൂത്ത് കോൺഗ്രസ് നേതാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. യൂത്ത് കോൺഗ്രസ് നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജിജോ എന്നിവരുടെ അറസ്റ്റ് കഴിഞ്ഞദിവസമാണ് രേഖപ്പെടുത്തിയത്. മൂന്നും പേരും കൊലയിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പൊലീസ് പറഞ്ഞു.
ഇടുക്കി എഞ്ചിനിയറിംഗ് കോളേജിലെ ഏഴാം സെമസ്റ്റർ വിദ്യാർത്ഥിയായ ധീരജ് രാജേന്ദ്രനെ നെഞ്ചിൽ കത്തിയാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കൊന്നത്. ധീരജും സുഹൃത്തുക്കളും കോളേജിന് പുറത്തെത്തിയപ്പോൾ നിഖിൽ പൈലി കത്തി നെഞ്ചിൽ കുത്തിയിറക്കുകയായിരുന്നു. ധീരജിന് ഒപ്പമുണ്ടായിരുന്ന അമൽ, അഭിജിത്ത് എന്നിവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, ധീരജ് കൊലപാതകവുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി സതീശനും രംഗത്തെത്തി. കോൺഗ്രസോ യുഡിഎഫോ ഇത്തരം കൊലപാതകരാഷ്ട്രീയത്തെ പിന്തുണയ്ക്കില്ല. കൊലപാതകത്തിന്റെ പേരിൽ നിരപരാധികളെ അറസ്റ്റ് ചെയ്യുന്നത്് അംഗീകരിക്കാൻ കഴിയില്ല. ക്യാന്പസുകളിലെ വ്യാപക ആക്രമണം തടയാൻ സിപിഐഎം മുന്നിട്ടിറങ്ങണമെന്നും സതീശൻ തിരുവനന്തപുരത്ത് പറഞ്ഞു.