സർവകലാശാല വിവാദം; ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ

സർവകലാശാല വിവാദം ഗവർണർക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉന്നത വിദ്യാഭ്യാസ മേഖല എല്ലാം തികഞ്ഞതാണെന്ന അഭിപ്രായം സർക്കാരിനില്ല. ദൗർബല്യങ്ങൾ പരിഹരിക്കും. സർക്കാർ നിലപാട് അറിയാത്ത ആളല്ല ഗവർണറെന്നും ഒന്നും നന്നാവരുത് എന്ന് ചിന്തിക്കുന്നവർക്ക് ഊർജം പകരുന്ന നിലപാട് ഗവർണർ കൈകൊള്ളുന്നത് നല്ല സമീപനമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ''ഗവർണർ ഉന്നത വിദ്യാഭ്യാസ മേഖലയിലെ ചില ആശങ്കകൾ മുന്നോട്ട് വെച്ചിരുന്നു. കൂടുതൽ ശാക്തീകരിക്കണം ആവശ്യമാണ്. സർക്കാരിനും ഗവർണർക്കും ഒരേ അഭിപ്രായമാണ്. വിഷയത്തിൽ ഇനിയും ചർച്ചക്ക് സർക്കാർ ഒരുക്കമാണ്. ചാൻസലറുടെ അധികാരം കവർന്നെടുക്കാൻ സർക്കാർ ശ്രമിച്ചിട്ടില്ല. തെറ്റായി എന്തെങ്കിലും ചെയ്യണമെന്ന് ഗവർണറോട് പറഞ്ഞിട്ടില്ല. ഗവർണറും സർക്കാരും തമ്മിൽ ഏറ്റുമുട്ടുകയാണെന്ന് വരുത്തി തീർക്കാനാണ് ചിലർ ശ്രമിക്കുന്നത്. അദ്ദേഹം പരസ്യമായി ചില കാര്യങ്ങൾ ഉന്നയിച്ചപ്പോൾ പ്രതികരിച്ചുവെന്ന് മാത്രം. ഗവർണർ ചാൻസലർ സ്ഥാനം ഉപേക്ഷിക്കരുത്. ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഉയർച്ചയ്ക്ക് ചാൻസലറോടപ്പം സർക്കാർ ഉണ്ടാകും. " മുഖ്യമന്ത്രി പറഞ്ഞു.