അറബിക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്നു; കനത്ത മഴക്ക് സാധ്യത


തിരുവനന്തപുരം: അറബിക്കടലിൽ മഹാരാഷ്ട്ര ഗോവ തീരത്ത് പുതിയ ന്യൂനമർദ്ദം രൂപപ്പെടുന്നുവെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൻറെ അറിയിപ്പ്. നവംബർ 17 ഓടെ ന്യൂനമർദ്ദം ചുഴലിക്കാറ്റായി കരയിലേക്ക് ആഞ്ഞുവീശിയേക്കും. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. ഇതോടെ നവംബർ 18 വരെ കൊങ്കൺ തീരത്തും ബംഗാൾ തീരത്തും കനത്ത മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.

കേരളത്തിനും തമിഴ് നാടിനും പിന്നാലെ മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും മഴകനക്കും. കർണ്ണാടക, ആന്ദ്രാപ്രദേശ്, ഗോവ, മഹാരാഷ്ട്ര, ലക്ഷദ്വീപ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും നാളെ മുതൽ മഴ ശക്തമായിരിക്കും. ദക്ഷിണ ഒഡീഷ, തമിഴ്‌നാട്, ആന്ധ്ര തീരങ്ങളിൽ വ്യാഴാഴ്ചവരെ കനത്ത ജാഗ്രത നിർദ്ദേശം നൽകി. മത്സ്യതൊഴിലാളികൾ വ്യാഴാഴ്ച വരെ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.

അതേസമയം, സംസ്ഥാനത്ത് ഇതുവരെ ലഭിച്ച മഴ സർവകാല റെക്കോർഡ് മറി കടന്നു. ഒക്ടോബർ 1 മുതൽ നവംബർ 15വരെ കേരളത്തിൽ ഇതുവരെ ലഭിച്ചത് 833.8 മില്ലി മീറ്റർ മഴ.

You might also like

Most Viewed