സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രം സർവകലാശാല പ്രവേശനം എന്ന നിർദ്ദേശവുമായി ഗവർണർ


കൊച്ചി: സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ എന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാര്‍ഥികളുടെ ഇടയില്‍ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടി സര്‍വകലാശാലായില്‍ പ്രവേശനം നേടുമ്പോള്‍ തന്നെ ആരംഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം ഗസ്റ്റ് ഹൗസില്‍ വൈസ് ചാന്‍സിലര്‍മാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍വകലാശാലയില്‍ പ്രവേശന സമയത്തും ബിരുദം നൽകുന്നതിന് മുമ്പും സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം. സർവകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും ഗവർണർ പറഞ്ഞു.

കേരളത്തിന്‍റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ്. മാധ്യമങ്ങള്‍ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കില്‍ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീധനത്തിനെതിരായ ബോധവത്കരണത്തിന്‍റെ ഭാഗമായി ഗവർണർ കഴിഞ്ഞദിവസം ഉപവാസ സമരം നടത്തിയിരുന്നു. സ്ത്രീധന സന്പ്രദായവും സ്ത്രീധന പീഡനവും നാടിന് നാണക്കേടാണെന്നും സ്ത്രീധനത്തിനെതിരേ യോജിച്ച പോരാട്ടം ഉയർന്നുവരണമെന്നും ഗവർണർ പറഞ്ഞിരുന്നു. സ്ത്രീധനത്തിനെതിരായി താൻ നടത്തിയ ഉപവാസ സമരത്തിൽ രാഷ്‌ട്രീയം കാണേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.

You might also like

Most Viewed