പരാതി പറയാൻ വിളിച്ച യുവതിയോട് കയർത്ത വനിതാ കമ്മിഷൻ അദ്ധ്യക്ഷയ്‌ക്കെതിരെ വ്യാപക വിമർശനം
തിരുവനന്തപുരം: പരാതി പറയാൻ വിളിച്ച യുവതിയോട് കയർത്ത സംഭവത്തിൽ വനിതാ കമ്മീഷൻ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ വ്യാപക വിമർശനം. ജോസഫൈനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉൾപ്പെടെയുള്ളവർ രംഗത്തെത്തി.
വനിതാ കമ്മീഷൻ അദ്ധ്യക്ഷയെ പുറത്താക്കണമെന്ന് കെ. സുധാകരന്‍ ആവശ്യപ്പെട്ടു. ജോസഫൈൻ അന്വേഷിച്ച എല്ലാ കേസുകളും പുനഃരന്വേഷിക്കമമെന്നും കെ. സുധാകരൻ ആവശ്യപ്പെട്ടു. ജോസഫൈനെതിരെ കേസെടുക്കണമെന്നാണ് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടിരിക്കുന്നത്. ടെലിവിഷൻ പരിപാടിയിൽ പരാതി പറഞ്ഞ സ്ത്രീയോട് വനിതാ കമ്മീഷൻ അദ്ധ്യക്ഷ ധാർഷ്ട്യത്തോടെ സംസാരിച്ചുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. ജോസഫൈനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിന്ദു കൃഷ്ണ വനിതാ കമ്മീഷന് പരാതി നൽകി. ജോസഫൈനെ പുറത്താക്കണമെന്ന് എഐഎസ്എഫും ആവശ്യപ്പെട്ടു.
ഒരു ചാനലിൽ പങ്കെടുത്ത് യുവതിയുടെ പരാതി കേൾക്കുന്നതിനിടെയാണ് എം. സി ജോസഫൈന്‍ കയർത്തു സംസാരിച്ചത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും പീഡിപ്പിക്കുവെന്നായിരുന്നു യുവതിയുടെ പരാതി. ഇതിനിടെ എന്തുകൊണ്ട് പൊലീസിനെ അറിയിച്ചില്ല എന്ന് ജോസഫൈൻ ചോദിച്ചു. അതിനു യുവതി നൽകിയ മറുപടിക്ക് ‘എന്നാൽ പിന്നെ അനുഭവിച്ചോ’ എന്നാണ് ജോസഫൈൻ പറഞ്ഞത്. സോഷ്യൽ മീഡിയയിൽ വിഡിയോ പ്രചരിച്ചതോടെ ജോസഫൈനെതിരെ വ്യാപക വിമർശനം ഉയർന്നു.

