ഡൊണാൾഡ് ട്രംപിന് കുത്തിവച്ച കൊവിഡ് മരുന്ന് കേരളത്തിലെ ഡോക്ടറിൽ പരീക്ഷിച്ചു

പത്തനംതിട്ട: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കുത്തിവച്ച കൊവിഡ് മരുന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള ഡോക്ടറിൽ കുത്തിവച്ചു. ആന്റി സാർസ് കോവ് – 2 വിഭാഗത്തിൽ ഉൾപ്പെടുന്ന ആന്റിബോഡി മരുന്ന് സംസ്ഥാനത്ത് ആദ്യമായാണ് സർക്കാർ ആശുപത്രിയിൽ കോവിഡ് ചികിത്സയ്ക്ക് ഉപയോഗിക്കുന്നത്.ഒരു ഡോസ് മരുന്നിന് 59,750 രൂപയാണ് വില. 1.10 ലക്ഷം രൂപ മുടക്കിയാണ് 2 ഡോസ് അടങ്ങുന്ന കുപ്പി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിച്ചത്. കോവിഡ് മൂലം ശരീരത്തിൽ സ്വാഭാവികമായ ആന്റി ബോഡി ഉൽപാദിപ്പിക്കപ്പെടുന്നതിന് മുന്‍പ് തന്നെ ഈ മരുന്ന് ആന്റി ബോഡി സൃഷ്ടിച്ച് കോവിഡ് വൈറസുകളെ നേരിടും.
കോവിഡ് പോസിറ്റീവ് ആയിട്ട് 3 ദിവസമായതേയുള്ളു രോഗിയായ ഡോക്ടർക്ക്. പ്രമേഹം അടക്കമുള്ള ശാരീരിക പ്രയാസങ്ങളുള്ള ഇദ്ദേഹത്തിന് മരുന്നു കുത്തിവയ്ക്കാൻ ഫലപ്രദമായ സമയമാണിത്. കോവിഡ് പോസിറ്റീവായി ആദ്യ 72 മണിക്കൂറിലാണ് മരുന്നു കൂടുതൽ ഫലപ്രദം. വൈറസുകൾ ശരീരത്തിൽ പെരുകുന്നത് പൂർണമായും തടയപ്പെടും. ശരീരത്തിൽ വൈറസ് നെഗറ്റീവായ ശേഷം കുത്തിവയ്ക്കുന്നതു കൊണ്ട് കാര്യമായ ഗുണമില്ല.
പ്രമേഹ രോഗികൾ, ഡയാലിസിസ് ചെയ്യുന്നവർ, കീമോതെറപ്പി ചെയ്യുന്നവർ തുടങ്ങിയവരിൽ നടത്തിയ പരീക്ഷണത്തിൽ കോവിഡ് വൈറസുകൾ വ്യാപനം 70% തടയപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അവശേഷിക്കുന്ന രണ്ടാമത്തെ ഡോസ് സർക്കാർ മേഖലയിൽ തന്നെയുള്ള ഫാർമസിസ്റ്റിൽ കുത്തിവയ്ക്കും.