പുതുവത്സരാഘോഷങ്ങൾക്ക് കേരളത്തിൽ കർശന നിയന്ത്രണം
തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ന് രാത്രി പത്തുമണിക്ക് ശേഷം ആഘോഷങ്ങൾ പാടില്ല. പൊതുകൂട്ടായ്മകൾ അനുവദിക്കില്ല. സാമൂഹ്യ അകലവും മാസ്‌കും നിർബന്ധമാണ്. കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ചാൽ കർശന നിയമ നടപടിയെടുക്കും. ജില്ലാ കലക്ടർമാരും പോലീസ് മേധാവികളും നിയന്ത്രണങ്ങൾ നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തണം. സംസ്ഥാന ദുരന്ത നിവാരണ വിഭാഗം ആണ് ഉത്തരവിറക്കിയത്.
ആഘോഷാവസരങ്ങളിൽ ആളുകൾ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാൽ പുതുവത്സര വേളയിൽ ജില്ലയിൽ കലക്ടർ സാംബശിവ റാവു നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി. കോഴിക്കോട് ജില്ലയിലെ ബീച്ചുകളിൽ വൈകുന്നേരം 6 മണി വരെ മാത്രമേ പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുകയുള്ളൂ. ബീച്ചുകളിൽ എത്തുന്നവർ 7 മണിക്ക് മുന്‍പ് തിരിച്ചു പോകണം. കോവിഡ് മാനദണ്ഡം പാലിച്ചില്ലെങ്കിൽ നടപടിയെന്നും ജില്ല കലക്ടർ വ്യക്തമാക്കി. കൊച്ചിൻ കാർണിവലുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുണ്ട്.

