മലയാളത്തിൽ പാടില്ലെന്ന പ്രസ്താവന; വിശദീകരണവുമായി വിജയ് യേശുദാസ്

തിരുവനന്തപുരം: മലയാള സിനിമയിൽ ഇനി പാടില്ലെന്ന പരാമർശത്തിൽ വിശദീകരണവുമായി ഗായകൻ വിജയ് യേശുദാസ്. തെറ്റായ തലക്കെട്ടുകൾ കാരണമായ തന്‍റെ അഭിപ്രായത്തിനെതിരേ ആളുകൾ രംഗത്തെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു വിജയ് യേശുദാസിന്‍റെ വിശദീകരണം. ആ അഭിമുഖത്തിൽ ഒരു വലിയ പ്രശ്നത്തെക്കുറിച്ചാണു താൻ സംസാരിച്ചത്. ഊതിവീർപ്പിച്ചുണ്ടാക്കിയ തലക്കെട്ടുകളാണ് ഓണ്‍ലൈനിൽ ഇത്രയധികം വിരോധമുണ്ടാക്കിയത്. എന്‍റെ മൂല്യങ്ങളെ വിലമതിക്കാത്ത ഇൻഡസ്ട്രിയിൽ പ്രവർത്തിക്കില്ലെന്നാണു പറഞ്ഞത്. അഭിനന്ദിക്കുന്ന ധാരാളം പേരുണ്ട്, അവർക്കൊപ്പം ഞാൻ ഇനിയും പ്രവർത്തിക്കുമെന്നും വിജയ് യേശുദാസ് പറഞ്ഞു. സിനിമയിൽനിന്നും പിന്നണി ഗാനരംഗത്തുനിന്നും എന്‍റെ സാന്നിധ്യം കുറയ്ക്കും. അതു മാത്രമല്ല സംഗീതം.
മലയാളത്തിലെ സ്വതന്ത്ര സംഗീത മേഖലയിൽ ഞാൻ സജീവമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മലയാളത്തിൽ സംഗീത സംവിധായകർക്കും പിന്നണി ഗായകർക്കുമൊന്നും അർഹിക്കുന്ന വില കിട്ടുന്നില്ലെന്നും മലയാള സിനിമയിൽ ഇനി പാടില്ലെന്നുമാണ് വിജയ് യേശുദാസ് നേരത്തെ പറഞ്ഞത്. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ലെന്നും അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തതെന്നും വിജയ് പറയുന്നു.