വിവാദം; കെ.ടി ജലീലിനോട് വിശദീകരണം തേടി കോടിയേരി
കോഴിക്കോട്: മന്ത്രി കെ.ടി ജലീൽ വിവാദത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രി ജലീലിനെ എകെജി സെന്‍ററിലേക്ക് വിളിപ്പിച്ചത് ഇതിന്‍റെ ഭാഗമായാണെന്നാണ് റിപ്പോർട്ട്. നിലവിലെ സാഹചര്യത്തിൽ തുടർ ചോദ്യം ചെയ്യലുണ്ടായാൽ ഇടതുമുന്നണി സർക്കാരിന് അധികം നാണക്കേടുണ്ടാക്കാതെ രാജിവയ്ക്കാനുള്ള സമ്മർദം മന്ത്രിക്കു മേൽ ഇതോടെ ശക്തമായി.
അടുത്ത സുഹൃത്തുക്കളോടുപോലും അധികം മനസ്സു തുറക്കാത്ത മന്ത്രി വെള്ളിയാഴ്ച സ്വയം ന്യായീകരണത്തിനാണ് സിപിഎം സംസ്ഥാന സെക്രട്ടറിക്കു മുന്നിൽ എത്തിയത്. ഇഡിയും എൻ.ഐ.എയും ചോദ്യം ചെയ്തശേഷം ആദ്യമായാണ് പാർട്ടി മന്ത്രിയോട് വിശദീകരണം തേടിയത്. സിപിഐയുടെ ശക്തമായ സമ്മർദം ഇക്കാര്യത്തിലുണ്ടായി. കാനം രാജേന്ദ്രൻ സ്വീകരിച്ച ശക്തമായ നിലപാടും സിപിഐയെ തണുപ്പിക്കുക എന്നതുമാണ് മന്ത്രി ജലീലിൽനിന്നും വിശദീകരണം തേടിയതിലൂടെ വ്യക്തമാകുന്നത്.
മന്ത്രിയുടെ രാജിക്കായുള്ള സമരം പ്രതിപക്ഷം ശക്തമായി തന്നെ തുടരുന്നതും അത് തിരഞ്ഞെടുപ്പ് വരെ നീണ്ടേക്കാമെന്നതും പാർട്ടിയെ ഇരുത്തി ചിന്തിപ്പിക്കുന്നു. മന്ത്രി ജലീലിനെ കസ്റ്റംസ് ഉടന്‍ ചോദ്യചെയ്യുമെന്നാണ് ലഭിക്കുന്ന സൂചനകൾ. ഡിജിറ്റൽ തെളിവുകൾ ശേഖരിച്ചുകഴിഞ്ഞ എൻ.ഐ.എ വീണ്ടും മന്ത്രിയെ ചോദ്യം ചെയ്യാനുള്ള സാധ്യതയും മുന്നിലുണ്ട്.
സർക്കാരിനെ കൂടുതൽ പ്രതിസന്ധിയിലാക്കാതെ സ്വയം ഒഴിഞ്ഞുപോകാനുള്ള സാഹചര്യം ഒരുക്കികൊടുക്കുക എന്നനിലപാടിലേക്കു സി.പി.എമ്മും മുന്നണിയും മാറി കഴിഞ്ഞു എന്നാണ് രാഷ്‌ട്രീയ നീരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, മുഖ്യമന്ത്രി എടുക്കുന്ന നിലപാട് ഇക്കാര്യത്തിൽ നിർണായകമാകും. ലൈഫ് മിഷനുമായി ബന്ധപ്പെട്ട അന്വേഷണത്തിനു സി.ബി.ഐ എത്തിയതോടെ വെട്ടിലായ ഇടത് സർക്കാരിന് മന്ത്രി ജലീൽ വിഷയത്തിലും വിശദീകരണം നൽകുക ഏറെ ബുദ്ധിമുട്ടാകും. പാർട്ടിക്കും മുന്നണിക്കും സർക്കാരിനും ക്ഷീണമുണ്ടാക്കാത്ത രീതിയിലുള്ള പ്രശ്‌നപരിഹാരമാണ് കോടിയേരി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ളവർ തേടുന്നത്. സർക്കാരിനും പാർട്ടിക്കും ദോഷം വരുന്ന ഒന്നും താൻ ചെയ്തിട്ടില്ലെന്ന നിലപാടിലാണ് മന്ത്രി. അതുതന്നെയാണ് കോടിയേരിയോടും അദ്ദേഹം ഇന്നലെ പറഞ്ഞത്. നിലപാടു പരസ്യമാക്കുന്നില്ലെങ്കെിലും മന്ത്രിസഭയിൽനിന്നു ജലീൽ സ്വയം മാറിനിൽക്കുന്നതാണ് നല്ലതെന്ന നിലപാടിലാണ് സിപിഎമ്മിലെ വലിയൊരു വിഭാഗവും.
