ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയെന്ന് അനിൽ അംബാനി
ലണ്ടൻ: വായ്പാ തുക തിരിച്ചു കിട്ടുന്നതിനായി ചൈനീസ് ബാങ്കുകൾ യുകെ കോടതിയിൽ നൽകിയ കേസിൽ ദുരവസ്ഥ വിവരിച്ച് റിലയൻസ് ധീരുഭായ് അംബാനി ഗ്രൂപ്പിന്‍റെ ചെയർമാൻ അനിൽ അംബാനി. ഭാര്യയുടെ ചിലവിലാണ് ജീവിക്കുന്നത്, മകനോടു പോലും കടം വാങ്ങേണ്ട സ്ഥിതിയാണെന്നും വീഡിയോ കോൺഫറൻസിലൂടെ ഹാജരായ അദ്ദേഹം വ്യക്തമാക്കി. കോടതി ചിലവിനു പണം കണ്ടെത്താൻ ആഭരണങ്ങൾ വിൽക്കേണ്ടിവന്നു.
ഈ വർഷം ജനുവരി മുതൽ ജൂൺ വരെ തന്‍റെ എല്ലാ ആഭരണങ്ങളും വിറ്റശേഷം തനിക്ക് 9.9 കോടി രൂപ ലഭിച്ചുവെന്നും എന്നാൽ ഇതിൽ അർത്ഥവത്തായ ഒന്നും താൻ സ്വന്തമാക്കിയിട്ടില്ലെന്നും അനിൽ പറഞ്ഞു. തന്‍റെ ജീവിത ശൈലിയെക്കുറിച്ച് മാധ്യമങ്ങൾ തെറ്റായ വാർത്തകളാണ് പ്രചരിപ്പിക്കുന്നത്. ഞാൻ ഒരു ആഡംബര മോഹിയല്ല, ലളിതമായ ജീവിതമാണ് നയിക്കുന്നത്. റോൾസ് റോയ്സ് കാർ സ്വന്തമാക്കിയിട്ടില്ല. ഇപ്പോൾ ഒരു കാർ മാത്രമാണ് ഉപയോഗിക്കുന്നത്. അനിൽ അംബാനി വ്യക്തമാക്കി. മൊഴിയെടുപ്പ് രഹസ്യമാക്കണമെന്ന അംബാനിയുടെ ആവശ്യം കോടതി തള്ളുകയും ചെയ്തു.
