300 ചതുരശ്ര മീറ്ററിൽ താഴെയുള്ള വീടുകൾക്ക് മഴവെള്ള സംഭരണി നിർബന്ധമല്ല
തിരുവനന്തപുരം: എല്ലാ വീടുകൾക്കും മഴവെള്ള സംഭരണി വേണമെന്ന കെട്ടിട നിർമാണച്ചട്ടത്തിലെ നിബന്ധനയിൽ ഇളവ്. അഞ്ച് സെന്റിൽ താഴെ ഭൂമിയിൽ നിർമിക്കുന്ന വീടുകളെയും 300 ചതുരശ്ര മീറ്ററിൽ താഴെ വിസ്തീർണമുള്ള വീടുകളെയും ഈ നിബന്ധനയിൽ നിന്ന് ഒഴിവാക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 2019 നവംബർ 8ന് വിജ്ഞാപനം ചെയ്ത പരിഷ്‌കരിച്ച കെട്ടിടനിർമാണച്ചട്ടങ്ങളിലെ ഇതുൾപ്പെടെയുള്ള ഭേദഗതികൾ യോഗം അംഗീകരിച്ചു.
നിർമാണ മേഖലയിലെ സംഘടനകളുമായി സർക്കാർ നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഭേദഗതി. നിർമാണ മേഖലയ്ക്ക് ലഭിച്ചിരുന്ന ചില ആനുകൂൽയങ്ങൾ 2019 ലെ ഭേദഗതിയിലൂടെ നഷ്ടപ്പെടുന്നതായി സംഘടനകൾ പരാതി ഉന്നയിച്ചിരുന്നു. തറ വിസ്തീർണ അനുപാതം (സ്ഥലത്തിനനുസരിച്ചു കെട്ടിടത്തിന് എത്ര വിസ്തീർണം ആകാമെന്നതിന്റെ അനുപാതം) കണക്കാക്കുന്നത് നിർമിത വിസ്തൃതിയുടെ (ബിൽറ്റ് അപ് ഏരിയ) അടിസ്ഥാനത്തിലാക്കിയ രീതി ഒഴിവാക്കി. നേരത്തെയും തറ വിസ്തീർണ അനുപാതം ഉണ്ടായിരുന്നെങ്കിലും ഫ്‌ളാറ്റ് നിർമാതാക്കൾക്കും മറ്റും പാർക്കിങ് ഏരിയ, ഇലക്ട്രിക്കൽ റൂം, വരാന്ത (പാസേജ്) തുടങ്ങിയവ ഒഴിവാക്കിയാണ് ഇതു നിശ്ചയിച്ചിരുന്നത്.
കെട്ടിടങ്ങൾ നിർമിക്കുന്പോൾ നാലുവശവും ഒഴിച്ചിടേണ്ട സ്ഥലം (സെറ്റ് ബാക്ക്) കണക്കാക്കുന്പോൾ ശരാശരി സെറ്റ് ബാക്ക് തന്നെ തുടരാൻ തീരുമാനമായി. മുൻപുണ്ടായിരുന്ന ഈ വ്യവസ്ഥ 2019ൽ ഒഴിവാക്കിയിരുന്നു. ചട്ടത്തിൽ ഇപ്പോൾ സർക്കാർ വരുത്തിയ ഭേദഗതികൾ കൂടി ചേർത്തു രണ്ടു ദിവസത്തിനകം പുതിയ വിജ്ഞാപനം ഇറങ്ങും. എന്നു മുതലാണ് ഇവ പ്രാബല്യത്തിൽ വരികയെന്ന് വിജ്ഞാപനത്തിൽ വ്യക്തമാക്കും.
അതേസമയം 18,000 ചതുരശ്ര മീറ്ററിൽ കൂടുതൽ വിസ്തീർണമുള്ള ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഓഫീസ്, ഓഡിറ്റോറിയം തുടങ്ങിയ വിഭാഗം കെട്ടിടങ്ങൾക്കുവേണ്ട റോഡ് വീതി 10ൽ നിന്ന് 8 മീറ്ററായി കുറച്ചു. കേരളത്തിൽ 8 മീറ്ററിലേറെ വീതിയുള്ള റോഡുകൾ കുറവാണെന്ന വിലയിരുത്തലോടെയാണിത്.
വ്യവസായ വിഭാഗങ്ങളിലെ കെട്ടിടങ്ങൾ നി!ർമിക്കുന്പോൾ മുന്നിലെ റോഡിന്റെ വീതി രണ്ടു രീതിയിൽ നിശ്ചയിച്ചു. 6000 ചതുരശ്ര മീറ്റർ വരെ 5 മീറ്ററും 6000 ചതുരശ്ര മീറ്ററിൽ മീറ്ററിൽ കൂടുതലുള്ളവയ്ക്ക് 6 മീറ്ററുമായാണ് ഭേദഗതി. നിലവിൽ 4000 ചതുരശ്ര മീറ്ററിൽ കൂടുതലുള്ള വ്യവസായ വിഭാഗം കെട്ടിടങ്ങൾക്ക് റോഡ് വീതി 10 മീറ്ററാണ്.
അതിനിടെ 1000 കോഴികൾ, 20 പശുക്കൾ, 50 ആടുകൾ തുടങ്ങിയവ വളർത്തുന്നതിന് നിർമിക്കുന്ന കെട്ടിടങ്ങൾക്ക് ഇനി പെർമിറ്റ് ആവശ്യമില്ല. നേരത്തെ 5 പശുക്കൾ, 20 ആട്, 5 പന്നി, 100 കോഴി എന്നിവയിൽ കൂടുതലുള്ള ഫാമുകൾക്ക് തദ്ദേശവകുപ്പിന്റെ പെർമിറ്റ് വേണമായിരുന്നു.
