സ്വർണക്കടത്ത് കേസ്; ശിവശങ്കറിന്റെ സസ്പെൻഷൻ 4 മാസത്തേക്ക് കൂടി നീട്ടി
തിരുവനന്തപുരം: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട ആരോപണങ്ങളെ തുടർന്ന് സസ്പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിൻ്റെ സസ്പെൻഷൻ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പരിഗണിച്ചാണ് സർക്കാർ നടപടി.
മുൻ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ സസ്പെൻഷൻ സംബന്ധിച്ച് തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറി ബശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള സമിതിയെ സർക്കാർ ചുമതിലപ്പെടുത്തുകയായിരുന്നു. തൊഴിൽ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജൻ, അഭ്യന്തരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ ജോസ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ. സമിതിയുടെ ശുപാർശ സർക്കാർ അംഗീകരിച്ചതോടെ നാളെ മുതൽ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്പെൻഷൻ നീട്ടിയത്.
സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ജൂലായ് 16നാണ് ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തത്. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ നടപടി അവലോകനം ചെയ്യേണ്ടതുള്ളതിനാലാണ് സമിതിയെ നിയോഗിച്ചതെന്നായിരുന്നു സർക്കാരിന്റെ ഔദ്യോഗിക വിശദീകരണം.
