നിധിന്റെ മൃതദേഹം നാട്ടിലെത്തിച്ചു: ചേതനയറ്റ നിധിനെ കാണാൻ വീൽചെയറിൽ ആതിര മോര്‍ച്ചറിക്കരികിലേക്ക്
കോഴിക്കോട്: ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയ ആ ദുഖ വാര്‍ത്ത ഒടുവിൽ ആതിര അറിഞ്ഞു. പ്രസവ ശേഷം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന ആതിരയെ ഡോക്ടര്‍മാരുടെ സംഘം ഐസിയുവിൽ എത്തിയാണ് നിധിന്‍റെ വിയോഗ വാര്‍ത്ത അറിയിച്ചത്. നിധിനെ അവസാനമായി ഒന്ന് കാണണമെന്ന് ആതിര ആവശ്യപ്പെട്ടു. വീൽചെയറിൽ ആതിരയെ മോര്‍ച്ചറിക്ക് സമീപം എത്തിച്ച് മൃതദേഹം കാണിക്കാനാണ് ബന്ധുക്കളും ആശുപത്രി അധികൃതരും ചേര്‍ന്ന് സൗകര്യം ഒരുക്കിയിട്ടുള്ളത്.
രാവിലെയാണ് നിധിന്‍റെ മൃതദേഹം കൊച്ചിയിലെത്തിച്ചത്. നെടുന്പാശ്ശേരി എയര്‍പോര്‍ട്ടിൽ നിന്ന് റോഡ് മാര്‍ഗ്ഗമാണ് കോഴിക്കോട്ടേക്ക് എത്തിച്ചത്. ആദ്യം ആതിരയെ കാണിക്കാൻ ആശുപത്രിൽ എത്തിക്കുകയായിരുന്നു. പ്രസവശേഷം ആശുപത്രിയിൽ കഴിയുന്ന ഭാര്യ ആതിരയെ കാണിച്ചതിനു ശേഷം പേരാമ്പ്രയിലെ കൊണ്ടുപോകാനാണ് തീരുമാനം. വൈകീട്ടാണ് സംസ്കാര ചടങ്ങുകൾ തീരുമാനിച്ചിട്ടുള്ളത്.




