വെണ്മണിയിൽ വൃദ്ധദമ്പതികളുടെ കൊലപാതകം: രണ്ട് ബംഗ്ലാദേശ് പൗരന്മാർ പിടിയിൽ

ചെങ്ങന്നൂർ: വെണ്മണിയിൽ വൃദ്ധദമ്പതികളെ തലയ്ക്കടിയേറ്റ് മരിച്ച നിലയിലെ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയ ബംഗ്ലാദേശ് പൗരന്മാരായ പ്രതികള്‍ പിടിയിൽ. ബംഗ്ലാദേശ് സ്വദേശികളായ ലബാലു, ജുവൽ എന്നിവരാണ് വിശാഖപട്ടണം റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പിടിയിലായത്. വിശാഖപട്ടണത്തെ റെയില്‍വേ പോലീസും ആര്‍.പി.എഫുമാണ് പ്രതികളെ പിടിച്ചത്.
വെണ്മണി പഞ്ചായത്ത് മൂന്നാം വാർഡിൽ കോടുകുളഞ്ഞികരോട് ആഞ്ഞിലിമൂട്ടിൽ എ.പി ചെറിയാൻ (കുഞ്ഞുമോൻ-75), ഭാര്യ ലില്ലി ചെറിയാൻ (70) എന്നിവർ കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതികളെ പിടികൂടിയത്. ചൊവ്വാഴ്ച രാവിലെയാണ് വൃദ്ധദമ്പതികളെ വീടിനുള്ളിലും വീടിനു പിന്നിലെ സ്റ്റോർ റൂമിലുമായി മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ സമീപത്തു താമസിച്ചിരുന്ന ബംഗ്ലാദേശ് സ്വദേശികളുടെ ചിത്രങ്ങൾ പോലീസ് പുറത്തുവിടുകയായിരുന്നു. ചെന്നൈയില്‍ നിന്നും കോല്‍ക്കത്തയിലേക്ക് പോകുന്ന കോറമണ്ഡൽ എക്സ്പ്രസിൽ നിന്ന് ആർ.പി.എഫാണ് പ്രതികളെ പിടികൂടിയത്. ലുക്ക് ഔട്ട് നോട്ടീസ് അനുസരിച്ചായിരുന്നു റെയില്‍വേ പോലീസിന്‍റെയും ആര്‍.പി.എഫിന്‍റെ നീക്കം. പ്രതികളെ പിടികൂടിയതിനെ തുടർന്നു ചെങ്ങന്നൂരില്‍ നിന്നുള്ള പോലീസ് സംഘം എസ്.ഐയുടെ നേതൃത്വത്തില്‍ വിശാഖപട്ടണത്തേക്ക് പോയിട്ടുണ്ട്. കൊലപാതകം മോഷണ ശ്രമത്തിനിടെയെന്നാണ് നിഗമനം. കേസിൽ ഇവരുടെ വീടിന് സമീപം താമസിക്കുന്ന ബംഗാൾ സ്വദേശികളായ രണ്ട് പേരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് ഇവരുടെ സുഹൃത്തുക്കളായ ലബാലു, ജുവൽ എന്നീ ബംഗ്ലാദേശ് സ്വദേശികളെപ്പറ്റി വിവരം ലഭിച്ചത്.