നിലന്പൂരിൽ മാധ്യമപ്രവർത്തകയെ അക്രമിച്ച കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
മലപ്പുറം: നിലന്പൂരിൽ വെച്ച് മാധ്യമപ്രവർത്തകയെ ആൾക്കൂട്ടം അപമാനിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത കേസിൽ വിദേശത്തക്ക് കടന്ന പ്രതി പോലീസ് പിടിയിൽ. റഹ്മത്തുള്ള(33)യാണ് പോലീസ് പിടികൂടിയത്. വിദേശത്ത് നിന്ന്വരുന്ന വഴി കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചാണ് ഇയാളെ പോലീസ് സംഘം പിടികൂടിയത്.
കേസിലെ നാലാം പ്രതിയാണ് ഇയാൾ. സംഭവം നടന്ന്രണ്ട് വർഷത്തിനു ശേഷമാണ് നാലാമത്തെ പ്രതിയായ റഹ്മത്തുള്ള പോലീസ് കസ്റ്റഡിയിലാവുന്നത്. കേസിൽ ആകെ ആറ് പ്രതികളാണുള്ളത്. അഞ്ച് പ്രതികൾ നേരത്തെ പോലീസ് പിടിയിലായി ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു. റഹ്മത്തുള്ളയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
2016ലെ ക്രിസ്മസ് ദിനത്തിലാണ് മാധ്യമപ്രവർത്തകയ്ക്ക് നിലന്പൂർ −നായാടംപൊയിൽ റോഡിലെ കക്കാടംപൊയിലിനടുത്ത് സദാചാരപോലീസ് ചമഞ്ഞെത്തിയ ഏതാനും പേരിൽ നിന്ന് അപമാനം നേരിടേണ്ടിവന്നത്. യുവതിയുടെ കൈക്ക് കയറിപ്പിടിക്കുകയും കൈയിൽ നിന്ന് മൊബൈൽ ഫോൺ വാങ്ങി വലിച്ചെറിയുകയും ലൈംഗികമായി കയ്യേറ്റം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സംഭവത്തെത്തുടർന്ന് യുവതി പോലീസിന്റെ സഹായം തേടുകയായിരുന്നു.

