ശ്രീറാമിനെ മൾട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി
തിരുവനന്തപുരം: മദ്യലഹരിയിൽ അമിതവേഗതയിൽ ഓടിച്ച കാറിടിച്ച് മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതിയായ യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കൽ കോളേജിലെ മൾട്ടി സ്‌പെഷ്യാലിറ്റി ഐ.സി.യുവിലേക്ക് മാറ്റി. കടുത്ത മാനസിക സമ്മർദ്ദത്തിലാണ് ശ്രീറാം വെങ്കിട്ടരാമനെന്നാണ് മെഡിക്കൽ ബോര്‍ഡിന്‍റെ വിശദീകരണം. മാനസികാരോഗ്യ വിദഗ്ധന്‍റെ സേവനം ശ്രീറാം വെങ്കിട്ടരാമന് ലഭ്യമാക്കാനും നടപടി എടുക്കുമെന്നാണ് വിവരം. കാര്യമായ ബാഹ്യ പരിക്കുകൾ ഇല്ലെന്നാണ് ആശുപത്രി വൃത്തങ്ങൾ പറയുന്നത്. ആന്തരിക പരിക്കുകൾ ഉണ്ടോ എന്ന് അറിയാൻ സ്കാനിംഗ് അടക്കമുള്ള പരിശോധനകളുടെ ഫലങ്ങൾക്കായി കാത്തിരിക്കുകയാണെന്നാണ് മെഡിക്കൽ ബോർഡ് പറയുന്നത്. ഇന്നലെ രാത്രി 9.30ഓടെയാണ് ശ്രീറാം വെങ്കിട്ടരാമനെ ജയിൽ വാർഡിൽ എത്തിച്ചത്. എന്നാൽ, രാത്രി 11 മണിയോടെ തന്നെ ഇദ്ദേഹത്തെ സർജിക്കൽ ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.
അതേസമയം, കേസുമായി ബന്ധപ്പെട്ട് മ്യൂസിയം എസ്.ഐ വീഴ്ച വരുത്തിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. േസ്റ്റഷൻ രേഖകളിൽ അപകട വിവരം രേഖപ്പെടുത്തിയിട്ടും ശ്രീറാം വെങ്കിട്ടരാമനെതിരെ കേസെടുത്തില്ല. നാലു മണിക്കൂർ വൈകിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതെന്നും സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നു. ശ്രീറാമിനെ ജനറൽ ആശുപത്രിയിൽ നിന്ന് സ്വകാര്യ ആശുപത്രിയിലേക്ക് പോകാൻ അനുവദിച്ചതിലും വീഴ്ച വരുത്തി. പൊലീസ് ആവശ്യപ്പെട്ടിട്ടും ജനറൽ ആശുപത്രിയിലെ ഡോക്ടർ ശ്രീറാമിന്റെ രക്തപരിശോധന നടത്തിയില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

