ശക്തമായ പോലീസ് കാവലിൽ യൂണിവേഴ്സിറ്റി കോളേജ് തുറന്നു
തിരുവനന്തപുരം: വിദ്യാർത്ഥി സംഘർഷത്തെ തുടർന്നു അടച്ചിട്ട യൂണിവേഴ്സിറ്റി കോളജ് തുറന്നു. പത്ത് ദിവസത്തിനു ശേഷമാണ് കോളേജ് തുറന്നത്. അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. വിവാദങ്ങളെ തുടർന്നു പുതിയ പ്രിൻസിപ്പലിനെ നിയമിച്ചിട്ടുണ്ട്. മൂന്ന് അധ്യാപകരെയും സ്ഥലം മാറ്റിയിരുന്നു. എ.ഐ.എസ്.എഫിന് പിന്നാലെ കെ.എസ്‍.യുവും കോളേജിൽ ഇന്ന് യൂണിറ്റ് ആരംഭിച്ചു.
ജൂലൈ 12- നാണ് യൂണിവേഴ്സിറ്റി കോളജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ അഖിൽ ചന്ദ്രനെ സഹപാഠികളായ എസ്.എഫ്.ഐ നേതാക്കളുടെ സംഘം കുത്തിവീഴ്ത്തിയത്. കേസിലെ പ്രധാന പ്രതികളായ ശിവരഞ്ജിത്തും എൻ.എ. നസീമിനെയും പോലീസ് അറസ്റ്റു ചെയ്തിരുന്നു.

