കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകിയത് പി.കെ ശ്യാമളയെ രക്ഷിക്കാൻ: ചെന്നിത്തല
തിരുവനന്തപുരം: ആന്തൂരിൽ ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജൻ പാറയിലിന്‍റെ കൺവെൻഷൻ സെന്‍ററിന് പ്രവർത്തനാനുമതി നൽകാൻ നിർദ്ദേശിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നഗരസഭാ ചെയർ പേർസൺ പി.കെ ശ്യാമളയെ രക്ഷിച്ചെടുക്കാനുള്ള കുരുട്ടു വിദ്യയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
നഗരസഭ കുത്തിപ്പൊക്കിയ കുഴപ്പങ്ങൾ പരിഹരിച്ചാൽ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാനാണ് സർക്കാർ ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നതെന്നും അത് നഗരസഭയുടെ നിലപാടിനെ സർക്കാർ മറ്റൊരു വഴിയിലൂടെ ശരിവയ്ക്കുന്നതിന്‍റെ ഭാഗമാണെന്നും ചെന്നിത്തല പറഞ്ഞു.
ഇതിലൂടെ സാജന്‍റെ മരണത്തിന് യഥാർത്ഥ ഉത്തരവാദിയായ ചെയർപേർസണെ രക്ഷിക്കുന്നതിനാണ് സർക്കാർ ശ്രമം നടത്തിയിരിക്കുന്നത്. സാജന്‍റെ കൺവെൻഷൻ സെന്‍ററിന് അനുമതി നൽകാതിരിക്കാൻ നഗരസഭ കണ്ടെത്തിയ അസംബന്ധങ്ങളെ തള്ളിക്കളഞ്ഞ് ലൈസൻസ് നൽകുകയാണ് ചെയ്യേണ്ടിയിരുന്നത്. അതിന് തയ്യാറാകാതെ ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

