ഹർത്താലിനെതിരെ പോലീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് സി കെ പത്മനാഭൻ
തിരുവനന്തപുരം: ഹർത്താലിനെതിരെ പോലീസ് കള്ളക്കഥകൾ പ്രചരിപ്പിക്കുന്നതായി ബി.ജെ.പി നേതാവ് സി കെ പത്മനാഭൻ. അയ്യപ്പന് വേണ്ടി തനിക്ക് ഇത്രയെ ചെയ്യാനാകൂ എന്നാണ് വേണുഗോപാലൻ നായർ അവസാനം പറഞ്ഞതെന്നും സമരപന്തലിൽ ഉള്ളവരെല്ലാം ഇത് കേട്ടതാണെന്നും സി. കെ പത്മനാഭൻ പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിലെ ബി.ജെ.പി സമരപന്തലിന് സമീപം ആത്മഹത്യ ചെയ്ത വേണുഗോപാലൻ നായരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മരണത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്താനാണ് പോലീസ് തീരുമാനം.
വേണുഗോപാലൻ നായരുടെ ആത്മഹത്യയിൽ പ്രതിഷേധിച്ചാണ് ബി.ജെ.പിയുടെ സംസ്ഥാന ഹർത്താൽ. സർക്കാരിന്‍റെ ശബരിമലനയത്തിലുള്ള പ്രതിഷേധമാണ് ആത്മഹത്യക്ക് പിന്നിലെന്ന് ബി.ജെ.പി പറയുന്നു. എന്നാൽ മരണമൊഴി ബി.ജെ.പി നിലപാടിന് വിരുദ്ധമാണ്. മറ്റ് പ്രേരണകളൊന്നുമില്ലെന്നും സ്വയം എടുത്ത തീരുമാനമാണെന്നുമാണ് മരണമൊഴി. ഈ സാഹചര്യത്തിലാണ് പോലീസ് വിശദമായ അന്വേഷണം നടത്തുന്നത്.
മരണമൊഴി ഇന്ന് പോലീസ് മജിസ്ട്രേറ്റിൽ നിന്നും വാങ്ങും. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്തും. ശബരിമല പ്രശ്നം തന്നെയാണ് ആത്മഹത്യക്ക് കാരണമെന്നാണ് ബന്ധുക്കളിൽ ചിലർ പറയുന്നത്. അന്വേഷണം വേണമെന്ന് ദേവസ്വമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പോലീസിന് പരാതി നൽകി.

