യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിലനില്‍ക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബഞ്ചിന്‍റെ വിധി നിലനില്‍ക്കുമെന്നും നിയമവശം ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ബാക്കിയുള്ള കാര്യങ്ങള്‍ നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വരുന്ന മണ്ഡല-മകരവിളക്ക് കാലത്ത് യുവതീ പ്രവേശനം സംബന്ധിച്ച് വലിയ രീതിയിലുള്ള ആശയക്കുഴപ്പമുളളതിനാല്‍ നിയമവശം ആലോചിച്ച് തീരുമാനിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം. അതേസമയം ശബരിമലയില്‍ സ്ത്രീകള്‍ ഇനി വന്നാല്‍ പ്രവേശിപ്പിക്കുമോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി പ്രതികരിച്ചില്ല.
സിപിഎമ്മിന്‍റെ നിലപാടില്‍ മാറ്റമില്ലെന്നും സര്‍ക്കാരാണ് ഇനി തീരുമാനിക്കേണ്ടതെന്നുമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സുപ്രീംകോടതി ഉത്തരവിന് പിന്നാലെ പറഞ്ഞത്. ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയില്‍ പരിഗണിക്കുമെന്നാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായുള്ള ഭരണഘടനാ ബഞ്ചിന്‍റെ ഉത്തരവ്.
എന്നാല്‍ ശബരിമലയിൽ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സെപ്റ്റംബർ 28-ലെ ചരിത്ര വിധി സ്റ്റേ ചെയ്യാതെയാണ് ചീഫ് ജസ്റ്റിസ് രഞ്‍ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് റിട്ട്, റിവ്യൂ ഹർജികൾ തുറന്ന കോടതിയിൽ പരിഗണിക്കാൻ മാറ്റിയത്.




