ജിഷ്ണു കേസിൽ അന്വേഷണം ഏറ്റെടുക്കാത്തത് വിജ്ഞാപനം ലഭിക്കാത്തതിനാലെന്ന് സി.ബി.ഐ

തിരുവനന്തപുരം : ജിഷ്ണു പ്രണോയ് കേസിൽ അന്വേഷണം കൈമാറികൊണ്ടുള്ള സർക്കാർ വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ സുപ്രിം കോടതിയിൽ. വിജ്ഞാപനം ലഭിച്ച ശേഷം മാത്രമേ അന്വേഷണം ഏറ്റെടുക്കണമോയെന്നു തീരുമാനിക്കൂ. അടുത്ത വ്യാഴാഴ്ചയ്ക്കകം സി.ബി.ഐ നിലപാടറിയിക്കണമെന്നും അല്ലെങ്കിൽ സ്വന്തം നിലയിൽ ഉത്തരവിറക്കുമെന്നും കോടതി വ്യക്തമാക്കി.
ജിഷ്ണു പ്രണോയ് കേസ് സി.ബി.ഐയ്ക്ക് വിട്ടു കൊണ്ട് ജൂൺ 15ന് സംസ്ഥാന സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഇനിയും സി.ബി.ഐയ്ക്ക് ലഭിച്ചില്ല. വിജ്ഞാപനം സി.ബി.ഐയ്ക്ക് അയക്കാൻ ആഗസ്റ്റ് 14ന് ഡി.ജി.പി സംസ്ഥാന ആഭ്യന്തരവകുപ്പിന് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ വിജ്ഞാപനം ഇതുവരെയും ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു.
വിജ്ഞാപനം ലഭിക്കാതെ അന്വേഷണം ഏറ്റെടുക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാനാകില്ല. എന്നാൽ എല്ലാനടപടിക്രമങ്ങളും പാലിച്ചാണ് വിജ്ഞാപനം ഇറക്കിയതെന്നും ഇത് സി.ബി.ഐയ്ക്ക് കൈമാറിയിട്ടുണ്ടെന്നും സം സ്ഥാന സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി.എസ് നരസിംഹ അറിയിച്ചു.
ജൂണിൽ നൽകിയ സത്യവാങ്മൂലത്തിൽ വിജ്ഞാപനം ഇറക്കിയതായി പറയുന്നുണ്ടല്ലോ എന്ന് കോടതി ആരാഞ്ഞു. ഈ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നതായി സർക്കാർ വ്യക്തമാക്കി. എന്നാൽ സി.ബി.ഐ അന്വേഷണം ഏറ്റെടുത്തില്ലെങ്കിൽ എന്ത് ചെയ്യുമെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. കേസ് ഏറ്റെടുക്കുമോയെന്ന് ചൊവ്വാഴ്ചയ്ക്കകം സി.ബി.ഐ അറിയിക്കണം. ഇല്ലെങ്കിൽ കോടതി സ്വന്തം നിലയിൽ ഉത്തരവിറക്കും. വ്യാഴാഴ്ചയാണ് കേസിൽ അന്തിമവാദം നടക്കുക. അതേസമയം, ജാമ്യ വ്യവസ്ഥയിൽ ഇളവ് തേടിയുള്ള കൃഷ്ണദാസിന്റെ അപേക്ഷ കോടതി പരിഗണിച്ചില്ല.