ഹാദിയയുടെ മതംമാറ്റ വിവാഹം : എൻ.ഐ.എ കേസ് റജിസ്റ്റർ ചെയ്തു
കൊച്ചി : ഹാദിയ എന്ന അഖിലയുടെ മതംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കേസെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ കൊച്ചി എൻ.ഐ.എ കോടതിയിൽ സമർപ്പിച്ചു. ഹാദിയയുടെ സഹപാഠിയുടെ സുഹൃത്തിന്റെ പിതാവ് മക്കരപറന്പ് സ്വദേശി അബൂബക്കറിനെ പ്രതിയാക്കിയാണ് എൻ.ഐ.എ എറണാകുളം പ്രത്യേക കോടതിയിൽ എഫ്.ഐ.ആർ നൽകിയത്. ഇതിനൊപ്പം സുപ്രീംകോടതി ഉത്തരവിന്റെ പകർപ്പും നൽകിയിട്ടുണ്ട്.
ഇദ്ദേഹത്തിനെതിരെ മതസൗഹാർദം തകർക്കൽ, ഇതരമതങ്ങളെ അപമാനിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. 2016ൽ പെരിന്തൽമണ്ണ പോലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ തന്നെയാണ് എൻ.ഐ.എ അന്വേഷണം ഏറ്റെടുത്തതിന്റെ ഭാഗമായി കോടതിയിൽ സമർപ്പിച്ചത്. വൈക്കം സ്വദേശി അശോകന്റെ മകൾ അഖിലയാണ് മതം മാറി ഹാദിയ ആയത്.
മതം മാറാൻ അഖിലയെ പ്രലോഭിപ്പിച്ചത് അബൂബക്കറാണെന്നാണ് പിതാവ് അശോകന്റെ പരാതിയിൽ പറയുന്നത്. ഹാദിയയെ കാണാതായ സംഭവത്തിലാണ് അശോകന്റെ പരാതിയിൽ പോലീസ് ആദ്യം കേസ് റജിസ്റ്റർ ചെയ്തത്. സേലത്ത് പഠിക്കാൻ പോയപ്പോഴാണ് സംഭവം. മതം മാറ്റത്തിന് ശേഷം ഹാദിയ കഴിഞ്ഞ ഡിസംബറിൽ ഷഫീൻ ജഹാനെ വിവാഹം കഴിച്ചു. ഈ വിവാഹം കഴിഞ്ഞ മേയിൽ ഹൈക്കോടതി റദ്ദാക്കി. ഷഫീൻ ജഹാന്റെ അപ്പീലിലാണ് സുപ്രീം കോടതി എൻ.ഐ.എ അന്വേഷണത്തിന് ഉത്തരവിട്ടത്. റിട്ട. ജഡ്ജി ആർ.വി രവീന്ദ്രനാണ് സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം അന്വേഷണത്തിന് മേൽനോട്ടച്ചുമതല വഹിക്കുന്നത്.

