സിം കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന്റെപേരിൽ വ്യാപക പണപ്പിരിവ്
കുമളി (ഇടുക്കി) : ബി.എസ്.എൻ.എൽ സിം ആധാർ കാർഡുകൾ ബന്ധിപ്പിക്കുന്നതിന്റെ പേരിൽ വ്യാപകമായി പണപ്പിരിവ് നടക്കുന്നതായി പരാതി. ബി.എസ്.എൻ.എൽ അധികൃതരുടെ മൗനാനുവാദത്തോടെയാണ് പകൽക്കൊള്ള നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
രാജ്യത്തെ എല്ലാ മൊബൈൽ ഫോൺ സിം കാർഡുകളും ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ മറവിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായിആളുകളിൽ നിന്നും ഓരോ കണക്ഷനും ഇരുപത് രൂപാവീതം ഈടാക്കി ആധാർ ബന്ധിപ്പിക്കൽ ജോലികൾ നടക്കുന്നത്.
നിരവധി ബി.എസ്.എൻ.എൽ ഉപഭോക്താക്കൾക്ക് 0484 2385821 എന്ന നന്പരിൽ നിന്നും ആധാർ ബന്ധിപ്പിക്കാള്ള നിർദ്ദേശം ലഭിച്ചിരുന്നു. ഇതിനെ തുടർന്ന് എത്തിയ ആളുകളിൽ നിന്നുമാണ് സ്വകാര്യ വ്യക്തികൾ പണം ഈടാക്കി അധാർ ബന്ധിപ്പിച്ച് നൽകിയത്.
ഇന്നലെ ഉച്ചയോടെ കുമളി ഒന്നാം മൈലിൽ ബി.എസ്.എൻ.എല്ലിന്റെ ലോഗോ പതിച്ച ഫ്ളക സ് ബോർഡ് സ്ഥാപിച്ച് ആളുകളെ തെറ്റിദ്ധരിപ്പിച്ചായിരുന്നു പണപിരിവ്. ബി.എസ്.എൻ.എല്ലിന്റെ എറണാകുളത്തെ ഓഫീസിൽ നിന്ന് ഫോൺ സന്ദേശം ലഭിച്ചതിനാൽ മറ്റൊന്നും ചിന്തിക്കാതെ പണം നൽകി ആധാർ ബന്ധിപ്പിക്കൽ നടത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ളവരാണ് തട്ടിപ്പിനിരയായത്. ആധാർ കാർഡ് ബന്ധിപ്പിച്ചില്ലെങ്കിൽ സിം കാർഡുകൾ കട്ടായി പോകുമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ആളുകൾ ആവശ്യപ്പെട്ട പണം നൽകിയത്. എന്നാൽ തട്ടിപ്പ് ചോദ്യം ചെയ്തതോടെ ഇവർ ഇവിടെ നിന്ന് സ്ഥലം വിടുകയായിരുന്നു.
ഇതേ സമയം സ്വകാര്യ ടെലികോം കന്പനികൾ അവരുടെ ഉപഭോക്താക്കൾക്ക് സൗജന്യ സേവനം ലഭ്യമാക്കുകയാണ് ചെയ്യുന്നത്. എന്നാൽ സിം കാർഡുകൾ സൗജന്യമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം കസ്റ്റമർ കെയർ സെന്ററുകളിൽ ഏർപ്പെടുത്തിയതിനോടൊപ്പം ഫ്രാഞ്ചൈസികൾക്ക് നിശ്ചിത തുക ഓരോ കണക്ഷനും നൽകുന്നുണ്ടെന്നുമാണ് ബി.എസ്.എൻ.എൽ അധികൃതർ പറയുന്നത്.
ഫ്രാഞ്ചൈസികൾ ഇതിനായി പണം വാങ്ങുന്നത്തിൽ തെറ്റില്ലെന്നുമാണ് ബി.എസ്.എൻ.എൽ അധികൃതരുടെ അവകാശവാദം. എന്നാൽ ബി.എസ്.എൻ.എൽ സൗജന്യ സേവനം ചെയ്യുന്പോൾ അത് പ്രോത്സാഹിപ്പിക്കാതെ സ്വകാര്യ വ്യക്തികളുടെ സാന്പത്തിക നേട്ടത്തിന് വേണ്ടി ബി.എസ്.എൻ.എലിന്റെ സംവിധാനങ്ങൾ ഉപയോഗിക്കുന്നതിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പറയുന്നു.

