നെല്ല് സംഭരിച്ച് മൂന്നാം ദിവസം കർഷകർക്ക് പണം: മന്ത്രി
ആലപ്പുഴ: നെല്ല് സംഭരിച്ച് മൂന്നാം ദിവസം കർഷകർക്ക് പണം കിട്ടുന്നതിന് നടപടി സ്വീകരിച്ചതായി മന്ത്രി വി.എസ് സുനിൽകുമാർ അറിയിച്ചു. നെല്ലെടുത്താൽ ഉടൻ പണം നൽകുമെന്ന് എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു. ഇതിൽ ചില ബുദ്ധിമുട്ടുകൾ നേരിട്ടു. ഇനി മുതൽ എടുക്കുന്ന നെല്ലിന്റെ പണം മൂന്നാം ദിവസം കർഷകന് നൽകാൻ കഴിയും വിധം സംവിധാനം ഒരുക്കി. ഇതുസംബന്ധിച്ച ഉത്തരവ് വെള്ളിയാഴ്ച ഇറക്കിയിട്ടുമുണ്ടെന്നും മന്ത്രി പറഞ്ഞു.
റാണി −ചിത്തിര കായലിലെ കർഷകർക്ക് ലാഭവിഹിതം നൽകുകയായിരുന്നു അദ്ദേഹം. റാണി ചിത്തിര കായലിലെ കർഷകർക്കായി 23.14 ലക്ഷം രൂപ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനമാണ് മന്ത്രി നടത്തിയത്. ഇതിനൊപ്പം സർക്കാരിന് ലഭിച്ച ലാഭവിഹിതമായ 23.14 ലക്ഷം രൂപ മന്ത്രി ഏറ്റുവാങ്ങുകയും ചെയ്തു.
മുന്പ് കേന്ദ്ര−സംസ്ഥാന വിഹിതം ചേർത്താണ് കർഷകർക്ക് നെൽവില നൽകിയിരുന്നത്. ഇനി കേന്ദ്രവും സംസ്ഥാനവും പണം നൽകുന്നത് കാത്തുനിൽക്കില്ല. നെല്ലെടുത്താൽ മൂന്നാംദിവസം പണം ഉറപ്പാക്കും. സിവിൽ സപ്ലൈസാണ് നെല്ലെടുക്കുന്നത്. ഇവർ നെല്ലെടുത്ത രസീത് കർഷകന് നൽകും. ഈ രസീത് ബാങ്കിൽ നൽകുന്പോൾ മൂന്നാംദിവസം കർഷകന്റെ അക്കൗണ്ടിലേക്ക് പണമെത്തും. എല്ലാ ബാങ്കുകളുമായും സർക്കാർ ഇതിനായി ചർച്ച നടത്തിയിട്ടുമുണ്ട്. പിന്നീട്, കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന പണം ബാങ്കുകൾക്ക് ലഭ്യമാക്കുകയും ചെയ്യും.
നിലവിൽ ആറ് മെട്രിക് ടൺ നെല്ലാണ് ഒരുവർഷം ഉൽപാദിപ്പിക്കുന്നത്. ഇത് പത്ത് ലക്ഷം മെട്രിക് ടണ്ണാക്കുകയാണ് ലക്ഷ്യം. നെല്ലെടുക്കുന്നതിന് ഇടനിലക്കാരെ പൂർണമായും ഒഴിവാക്കാനും ഒരു പൂക്കൃഷി ചെയ്യുന്നിടത്തെല്ലാം ഇരുപ്പൂ കൃഷി ചെയ്യുന്നതിനുള്ള പരിശ്രമത്തിലാണ് സർക്കാർ. സബ്‌സിഡി രണ്ടുകൃഷിയും നടത്തുന്നവർക്കുമാത്രമായിരിക്കും നൽകുകയെന്നും മന്ത്രി പറഞ്ഞു.

