വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
തിരുവനന്തപുരം: എൻജിനീയിറിംഗ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഓട്ടോ ഡ്രൈവറെ റിമാൻഡ് ചെയ്തു. സംഭവത്തിനിടയിൽ ഓട്ടോയിൽ നിന്നും ചാടി രക്ഷപ്പെടാൻ ശ്രമിച്ച് പരിക്കേറ്റ പെൺകുട്ടി ചാക്കയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച പേട്ടയിലായിരുന്നു സംഭവം. പള്ളിച്ചൽ നരുവാമൂട് പരുത്തുന്പാറ സ്കൂളിനു സമീപം ചള്ളിവിള വീട്ടിൽ കുമാരനാണ് ഓട്ടോയിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
കണ്ണമൂല ജംഗ്‌ഷനിൽ നിന്നും ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് കുശലം ചോദിച്ച ശേഷമായിരുന്നു ഓട്ടോക്കാരൻ ദിക്കുമാറ്റി വണ്ടി വിട്ടത്. പള്ളിമുക്കിലെത്തിയപ്പോൾ വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും നിർത്താതെ പേട്ട ഭാഗത്തേയ്ക്ക് ഓടിച്ചു പോയതോടെ പെൺകുട്ടി നിലവിളിച്ചു. മൊബൈലിൽ പൊലീസ് കൺട്രോൾ റൂമിൽ വിവരം അറിയിക്കുകയും ചെയ്തു. പേട്ട റെയിൽവേ പാലത്തിൽ ഗതാഗതക്കുരുക്കിൽപെട്ട ഓട്ടോയിൽ പെൺകുട്ടിയുടെ നിലവിളി ശ്രദ്ധയിൽപ്പെട്ട ഹോം ഗാർഡും സംഭവം പോലീസിൽ അറിയിച്ചു. തുടർന്ന് ആനയറ പാലത്തിലേക്ക് കയറിയ ഓട്ടോയിൽ നിന്ന് പെൺകുട്ടി പുറത്തേക്ക് ചാടുകയായിരുന്നു.
ഇയാൾ നേരത്തെ ഇവിടെ തന്നെയാണോ ഓട്ടോ ഓടിച്ചിരുന്നതെന്നും മറ്റ് എന്തെങ്കിലും കേസുകളിൽ പ്രതിയാണോയെന്നും പോലീസ് പരിശോധിക്കുകയാണ്. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് വാദമുയർത്തി ചിലർ രംഗത്ത് എത്തിയെങ്കിലും ഇത് സംബന്ധിച്ച രേഖകൾ േസ്റ്റഷനിൽ നൽകിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

