സ്വർണമൂക്കുത്തി കവരാൻ വയോധികയെ കൊന്ന് കത്തിച്ചു; പാലക്കാട് അയൽവാസികളായ രണ്ട് യുവാക്കൾ പിടിയിൽ
ഷീബ വിജയൻ
ചിറ്റൂർ (പാലക്കാട്): കൊഴിഞ്ഞാമ്പാറ ആട്ടയാമ്പതിയിൽ കാണാതായ വയോധികയെ സ്വർണമൂക്കുത്തി കവരാൻ കൊലപ്പെടുത്തി കത്തിച്ച ശേഷം കുഴിച്ചിട്ടതാണെന്ന് തെളിഞ്ഞു. സംഭവത്തിൽ അയൽവാസികളായ രണ്ട് യുവാക്കൾ പിടിയിലായി. ആട്ടയാമ്പതി സ്വദേശിനിയായ സരസാളാണ് (66) കൊല്ലപ്പെട്ടത്. ഇവരുടെ അയൽവാസികളായ ഉദയകുമാറിനെയും (19) കൂട്ടുപ്രതിയായ പതിനേഴുകാരനെയുമാണ് പോലീസ് തമിഴ്‌നാട്ടിൽനിന്ന് പിടികൂടിയത്. പരിശോധനയിൽ ഉദയകുമാറിന്റെ വീടിന്റെ പിൻഭാഗത്ത് നിന്ന് മൃതദേഹം കണ്ടെത്തി.
ജൂൺ 10 നാണ് സരസാളിനെ കാണാതായത്. തുടർന്ന് ജൂൺ 12 ന് മകൾ കൊഴിഞ്ഞാമ്പാറ പൊലീസിൽ പരാതി നൽകി. സരസമ്മാൾ പോകാനിടയുള്ള സ്ഥലങ്ങളെല്ലാം പരിശോധിച്ച പോലീസ് ഇതിനിടയിലാണ് അയൽവാസികളായ ഉദയകുമാറിനെയും പതിനേഴുകാരനെയും കാണാനില്ലെന്ന് തിരിച്ചറിഞ്ഞ് ഇവർക്കായി അന്വേഷണം ഊർജിതമാക്കിയത്. ഇരുമ്പുവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ശേഷം ശുചിമുറിയിലെ ഡ്രമ്മിലിട്ട് മൃതദേഹം കത്തിച്ചതായി പിടിയിലായ പ്രതികൾ സമ്മതിച്ചു. തുടർന്ന് മൃതദേഹം കുഴിച്ചിടുകയായിരുന്നു. വീട്ടിൽ തനിച്ച് താമസിച്ചിരുന്ന സരസമ്മാളിന് രണ്ട് മൂക്കുത്തികളുണ്ടായിരുന്നു. ഇത് കൈക്കലാക്കാനാണ് കൊലപ്പെടുത്തിയതെന്നും പ്രതികൾ സമ്മതിച്ചു. ഇവരിൽ നിന്ന് മൂക്കുത്തി കണ്ടെടുത്തു.
SAADSADS

