'മോഹന വാഗ്ദാനങ്ങൾ മാത്രം, ദിശാബോധമില്ല'; ബജറ്റിനെതിരെ ബിജെപി
ഷീബ വിജയൻ
തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് കൃത്യമായ ദിശാബോധമോ ധനസമാഹരണ മാർഗ്ഗങ്ങളോ ഉൾക്കൊള്ളുന്ന വ്യക്തമായ ഒരു പ്രവർത്തനരേഖയുമില്ലാത്ത വെറും അതിമോഹ പ്രഖ്യാപനങ്ങൾ മാത്രമാണെന്ന് കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. പുതിയ പദ്ധതികൾക്കായി എങ്ങനെ പണം കണ്ടെത്തുമെന്ന് ബജറ്റിൽ ഒരിടത്തും വ്യക്തമാക്കുന്നില്ലെന്നും, നടപ്പിലാക്കാൻ കഴിയാത്ത വ്യാജ വാഗ്ദാനങ്ങൾ നൽകി ജനങ്ങളെ വഞ്ചിക്കുന്ന കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ബജറ്റെന്നും ബിജെപി എംഎൽഎമാർ ആരോപിച്ചു. ബജറ്റ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിലൂടെയാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ സർക്കാരിനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നൽകിയ അഞ്ച് 'ഇന്ദിര ഗ്യാരണ്ടി' വാഗ്ദാനങ്ങളിൽ മൂന്നെണ്ണം പോലും ബജറ്റിൽ അർത്ഥവത്തായ രീതിയിൽ പ്രതിഫലിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപയുടെ ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ നൽകുമെന്ന വൻ പ്രഖ്യാപനത്തിന് ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത് വെറും 10 കോടി രൂപ മാത്രമാണ്. കേരളത്തിലെ 90 ലക്ഷത്തോളം വരുന്ന കുടുംബങ്ങളിലേക്ക് ഇത് കണക്കാക്കിയാൽ ഒരു കുടുംബത്തിന് വെറും 11 രൂപ വീതമാണ് ലഭിക്കുക. ഇത് ജനങ്ങളെ കബളിപ്പിക്കലാണ്. ക്ഷേമ പെൻഷൻ 3,000 രൂപയാക്കി ഉയർത്തുമെന്ന വാഗ്ദാനവും യുവാക്കൾക്ക് 5 ലക്ഷം രൂപ വരെ വായ്പ നൽകുമെന്ന പ്രഖ്യാപനവും വെറും കടലാസ് വാഗ്ദാനങ്ങളായി ഒതുങ്ങി. നിലവിൽ തന്നെ 5.07 ലക്ഷം കോടി രൂപയുടെ കടബാധ്യതയിലുള്ള കേരളം പുതിയ പദ്ധതികൾക്ക് എവിടെനിന്ന് പണം കണ്ടെത്തുമെന്ന് ബജറ്റിൽ പറയുന്നില്ല. പൊതുമേഖലാ സ്ഥാപനങ്ങളെയും സംസ്ഥാനത്തിന്റെ പൊതുസ്വത്തുക്കളെയും വൻതോതിൽ സ്വകാര്യവൽക്കരിക്കാനാണ് ബജറ്റിലൂടെ യുഡിഎഫ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
asSADADSADSFDFSV

