സൗജന്യ യാത്ര ഔദാര്യമല്ല, ഞങ്ങളുടെ സർക്കാരിന്റെ വണ്ടി എന്ന് സ്ത്രീകള്‍ക്ക് പറയാം': പ്രിയദർശിനി പദ്ധതി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി
ഷീബ വിജയൻ
തിരുവനന്തപുരം: കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡേഴ്സിനുമുള്ള സൌജന്യ യാത്രാ പദ്ധതിയായ 'പ്രിയദർശിനി' മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തമ്പാനൂർ കെഎസ്ആർടിസി കോംപ്ലക്സിൽ നടന്ന ചടങ്ങിലാണ് പദ്ധതിക്ക് തുടക്കമിട്ടത്. സൌജന്യ യാത്ര സ്ത്രീകൾക്ക് നൽകുന്ന ഔദാര്യമല്ലെന്നും സാമൂഹിക സാമ്പത്തിക പ്രതിഫലനമുണ്ടാക്കുന്ന പദ്ധതിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. അധികാരത്തിലെത്തി ഒരു മാസത്തിനകം തന്നെ വാഗ്ദാനം പാലിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. 'ഞങ്ങളുടെ സർക്കാരിന്റെ വണ്ടി' എന്ന് സ്ത്രീകൾക്ക് ഇനി അഭിമാനത്തോടെ പറയാമെന്നും ഇത് കെഎസ്ആർടിസിക്ക് അധിക സാമ്പത്തിക ബാധ്യത വരുത്തുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗതാഗത മന്ത്രി സി.പി. ജോൺ ഉൾപ്പെടെയുള്ള മന്ത്രിമാരും ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം പിഎസ്‍സി വഴി നിയമിക്കപ്പെട്ട കെഎസ്ആർടിസിയിലെ ആദ്യ വനിതാ ഡ്രൈവർ വി.പി. ഷീല ഓടിച്ച ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും വനിതകൾക്കൊപ്പം ആദ്യ യാത്ര നടത്തി. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി. വരുമാനമോ പ്രായമോ പരിഗണിക്കാതെയാണ് ഓർഡിനറി ബസുകളിൽ ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായ ബസുകളിൽ 'പ്രിയദർശിനി' സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്.
dsdesswadqws

