സതീശന് എന്തിനാണ് ഇത്ര ആവലാതി? വിമർശനവുമായി അഖിൽ മാരാർ; കൊല്ലത്ത് ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായേക്കും
ഷീബ വിജയൻ
കൊല്ലം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സംവിധായകൻ അഖിൽ മാരാർ. പ്രധാനമന്ത്രിയെ കണ്ടശേഷം കാന്തപുരം എ.പി. അബൂബക്കർ മുസ്‍ലിയാർ നടത്തിയ പ്രസ്താവനയിൽ പ്രതിപക്ഷ നേതാവ് എന്തിനാണ് അസ്വസ്ഥനാകുന്നതെന്ന് അഖിൽ ഫേസ്ബുക്കിൽ കുറിച്ചു. മുസ്‍ലിം മതപണ്ഡിതർക്കില്ലാത്ത ആവലാതി സതീശന് എന്തിനാണെന്നും, ആർ.എസ്.എസിന് പഴയ വർഗീയതയില്ലെന്ന് കാന്തപുരത്തിന് തോന്നിയാൽ അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു.
തിരഞ്ഞെടുപ്പിൽ രാഷ്ട്രീയത്തിന് പകരം മതവും വർഗീയതയും ചർച്ചയാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. വർഗീയ ശക്തികളെ കൂട്ടുപിടിച്ച് അധികാരം പിടിക്കാമെന്ന മോഹം രാഷ്ട്രീയത്തിന് നല്ലതല്ലെന്നും ജനങ്ങളുടെ ഭാവിക്ക് വേണ്ടിയാണ് ചിന്തിക്കേണ്ടതെന്നും അഖിൽ കൂട്ടിച്ചേർത്തു.
അതേസമയം, വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അഖിൽ മാരാർ മത്സരരംഗത്തിറങ്ങുമെന്ന സൂചനകൾ ശക്തമായി. കൊല്ലം ജില്ലയിലെ ഒരു മണ്ഡലത്തിൽ ട്വന്റി ട്വന്റി സ്ഥാനാർത്ഥിയായി അദ്ദേഹം മത്സരിക്കാനാണ് സാധ്യത. ഇതുസംബന്ധിച്ച് ട്വന്റി ട്വന്റി നേതാക്കളുമായി പ്രാഥമിക ചർച്ചകൾ നടത്തിയതായി അഖിൽ മാരാർ സ്ഥിരീകരിച്ചു.
അഖിൽ മാരാർ പാർട്ടി അംഗത്വം എടുക്കാൻ തയ്യാറാണെങ്കിൽ സ്ഥാനാർത്ഥിത്വത്തിന്റെ കാര്യത്തിൽ അനുകൂല തീരുമാനമുണ്ടാകുമെന്ന് ട്വന്റി ട്വന്റി ചീഫ് കോർഡിനേറ്റർ സാബു എം. ജേക്കബ് വ്യക്തമാക്കി. എൻ.ഡി.എയിലെ മറ്റ് ഘടകകക്ഷികളുമായി ആലോചിച്ച ശേഷമാകും അന്തിമ പ്രഖ്യാപനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിഗ് ബോസ് വിജയത്തിന് ശേഷം വലിയ ജനപിന്തുണയുള്ള അഖിലിന്റെ രാഷ്ട്രീയ പ്രവേശനം കൊല്ലത്തെ തിരഞ്ഞെടുപ്പ് പോരാട്ടത്തെ ആവേശകരമാക്കും.
ewewreww


