വിദേശയാത്ര കേസ്: ഐപിഎസ് ഓഫീസർക്ക് സംരക്ഷണം നൽകിയ ആഭ്യന്തര സെക്രട്ടറി നേരിട്ട് ഹാജരാകണം, നിലപാട് കടുപ്പിച്ച് ഹൈക്കോടതി!
ഷീബ വിജയൻ
ഡിജിപി എസ്. ശ്രീജിത്തിനെതിരായ വിജിലൻസ് അന്വേഷണ പരാതിയിൽ അന്തിമ തീരുമാനം അറിയിക്കാത്തതിൽ കടുത്ത നടപടിയുമായി ഹൈക്കോടതി രംഗത്തെത്തി. വിഷയം പരിഗണിച്ച കോടതി ആഭ്യന്തര സെക്രട്ടറി മിൻഹാജ് ആലം വ്യാഴാഴ്ച നേരിട്ട് ഹാജരാകണമെന്ന് കർശന നിർദേശം നൽകി. കൃത്യസമയത്ത് ഉത്തരവ് പാലിക്കാത്ത നടപടിയിൽ ഉദ്യോഗസ്ഥന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും കോടതി നിരീക്ഷിച്ചു.
അനുമതിയില്ലാതെയുള്ള വിദേശയാത്ര ഉൾപ്പെടെ എസ്. ശ്രീജിത്തിനെതിരെ ഉയർന്ന പരാതികളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ ആഭ്യന്തര സെക്രട്ടറി തീരുമാനമെടുത്ത് റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു ഹൈക്കോടതി നേരത്തെ നിർദേശിച്ചിരുന്നത്.
എന്നാൽ കോടതി നൽകിയ സമയപരിധിക്കുള്ളിൽ തീരുമാനം അറിയിക്കാതിരുന്ന ആഭ്യന്തര സെക്രട്ടറി വിഷയം നീട്ടിവെക്കാനായി വീണ്ടും സാവകാശം തേടുകയായിരുന്നു. എന്നാൽ ആഭ്യന്തര സെക്രട്ടറിയുടെ ഈ ആവശ്യം ഹൈക്കോടതി പൂർണ്ണമായും തള്ളി. ഉദ്യോഗസ്ഥർ കൃത്യമായി ചുമതല നിർവഹിക്കുന്നില്ലെന്ന രൂക്ഷവിമർശനത്തോടെയാണ് ആഭ്യന്തര സെക്രട്ടറിയോട് നേരിട്ട് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടത്.
cddsasas

