ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമെന്ന് വ്യാജ പ്രചരണം: പരാതിയുമായി ബിനോയ് വിശ്വം
ശാരിക l കേരളം
തിരുവനന്തപുരം: തന്റെ ഭാര്യയ്ക്കും മക്കൾക്കും ബ്രിട്ടീഷ് പൗരത്വമുണ്ടെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാജ പ്രചരണം നടത്തിയവർക്കെതിരെ നിയമ നടപടിയുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇതുസംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട അഞ്ചൽ സ്വദേശിക്കെതിരെ അദ്ദേഹം പൊലീസിൽ പരാതി നൽകി. തന്നെയും കുടുംബത്തെയും ബോധപൂർവ്വം അവഹേളിക്കാനാണ് ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
'കൃഷ്ണ അഞ്ചൽ' എന്ന ഫേസ്ബുക്ക് പേജ് വഴിയാണ് ബിനോയ് വിശ്വത്തിന്റെ കുടുംബത്തിനെതിരെ വ്യാജവാർത്ത പ്രചരിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയും മക്കളും കേരളത്തിൽ തന്നെയാണ് താമസിക്കുന്നതെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. മലപ്പുറം സ്വദേശിയും എഴുത്തുകാരിയുമായ ഷൈല സി. ജോർജ് ആണ് ബിനോയ് വിശ്വത്തിന്റെ ഭാര്യ. 35 വർഷം ബാങ്കിംഗ് മേഖലയിൽ ജോലി ചെയ്ത് വിരമിച്ച ഷൈല നിലവിൽ തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് താമസം. 'റെയിൻ ഇൻ ദ ആറ്റിക്' എന്ന ഇംഗ്ലീഷ് കവിതാസമാഹാരത്തിന്റെ രചയിതാവ് കൂടിയാണ് അവർ.
ബിനോയ് വിശ്വത്തിന്റെ രണ്ട് മക്കളും കേരളത്തിൽ തന്നെയാണ് ഉള്ളത്. ഒരു മകൾ പാരിസ് യൂണിവേഴ്സിറ്റിയിൽ ചെയ്യുന്ന പി.എച്ച്.ഡിയുടെ ഭാഗമായി വട്ടിയൂർക്കാവിൽ താമസിച്ച് ഡാറ്റാ ശേഖരണം നടത്തിവരികയാണ്. മറ്റൊരു മകൾ കൊച്ചിയിൽ ഹൈക്കോടതിയിൽ ഗവൺമെന്റ് പ്ലീഡറായി ജോലി ചെയ്യുന്നു. കുടുംബാംഗങ്ങളെല്ലാം ഇന്ത്യൻ പൗരന്മാരായി ഇവിടെ കഴിയുമ്പോഴാണ് വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത്. അതേസമയം, ശബരിമല സ്വർണക്കൊള്ള കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ചിത്രങ്ങളെക്കുറിച്ച് മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. ചിത്രം എപ്പോൾ എടുത്തതാണെന്ന് ഓർക്കുന്നില്ലെന്നും ഒരിക്കൽ മാത്രം പോയി എന്ന് മുൻപ് പറഞ്ഞത് ഓർമ്മപ്പിശക് മൂലമാകാം എന്നുമാണ് കടകംപള്ളി വിശദീകരിച്ചത്.
fsdfs


