രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽനിന്ന് പുറത്താക്കി


ഷീബ വിജയ൯

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനെത്തുടർന്ന് എം.എൽ.എ. രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കി. ഉയർന്ന പരാതികളുടെയും രജിസ്റ്റർ ചെയ്ത കേസുകളുടെയും അടിസ്ഥാനത്തിലാണ് നിലവിൽ സസ്‌പെൻഷനിലുണ്ടായിരുന്ന രാഹുലിനെതിരെ പാർട്ടിയുടെ നടപടി. കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ. ആണ് ഈ വിവരം അറിയിച്ചത്. യുവതി നേരിട്ട് പരാതി നൽകുകയും മൊഴി രേഖപ്പെടുത്തി പോലീസ് കേസെടുക്കുകയും ചെയ്തതോടെ രാഹുലിനെ പുറത്താക്കണമെന്ന് മുതിർന്ന നേതാക്കൾ ആവശ്യമുയർത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഹുൽ വിഷയം കോൺഗ്രസിന് പ്രതിരോധമായതിനെ തുടർന്നാണ് പുറത്താക്കാനുള്ള തീരുമാനം. തുടർന്ന് കെ.പി.സി.സി. അധ്യക്ഷൻ തീരുമാനം ഹൈക്കമാൻഡിനെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ രാഹുലിനെ പുറത്താക്കിയുള്ള അറിയിപ്പ് പുറത്തുവരികയായിരുന്നു.

രാഹുലിന് മുൻകൂർ ജാമ്യം നിഷേധിച്ചത് തിരുവനന്തപുരം ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ്. രാഹുലിനെതിരെ പ്രാഥമികമായി തെളിവുണ്ടെന്നും അറസ്റ്റ് തടയാൻ സാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ബുധനാഴ്ച ജഡ്ജി എസ്. നസീറയുടെ അധ്യക്ഷതയിൽ അടച്ചിട്ട കോടതിയിലാണ് രാഹുലിന്‍റെ മുൻകൂർ ജാമ്യ ഹരജി പരിഗണിച്ചത്. ഇരുകക്ഷികളുടെയും ആവശ്യം അംഗീകരിച്ചാണ് അടച്ചിട്ട കോടതിയിൽ വാദം കേട്ടത്. വാദം കേട്ടപ്പോൾ ജഡ്ജി, പ്രോസിക്യൂട്ടർ, പ്രതിഭാഗം അഭിഭാവകൻ, ഒരു ജീവനക്കാരൻ എന്നിവരാണ് കോടതിയിൽ ഉണ്ടായിരുന്നത്. ഒന്നേമുക്കാൽ മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങൾക്ക് ശേഷമാണ് കൂടുതൽ രേഖകൾ പരിശോധിക്കാൻ കേസ് ഇന്നത്തേക്ക് മാറ്റിയത്.

വലിയമല പൊലീസ് രജിസ്റ്റർ ചെയ്ത് നേമം പൊലീസിന് കൈമാറിയ കേസിൽ രാഹുലിനെതിരെ ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്) സെക്ഷൻ 64(2)(എഫ്), 64(2)(എച്ച്), 64(2)(എം) (ബലാത്സംഗം), 89 (നിര്‍ബന്ധിത ഭ്രൂണഹത്യ), 115(2) (കഠിനമായ ദേഹോപദ്രവം), 351(3) (അതിക്രമം), 3(5) (ഉപദ്രവം), ഐ.ടി. ആക്ട് 66(ഇ) (സ്വകാര്യതാ ലംഘനം) എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഉഭയസമ്മത പ്രകാരമാണ് യുവതിയുമായി ബന്ധമുണ്ടായിരുന്നതെന്നും ബലാത്സംഗവും ഗര്‍ഭഛിദ്രവും ചെയ്തിട്ടില്ലെന്നും കേസ് രാഷ്ട്രീയ ലക്ഷ്യത്തോടെ കെട്ടിച്ചമച്ചതാണെന്നുമായിരുന്നു രാഹുലിന്റെ വാദം. മുദ്രവെച്ച കവറിൽ ഡിജിറ്റൽ തെളിവുകളും നൽകിയിരുന്നു. എന്നാൽ, രാഹുലിനെതിരെ ശക്തമായ തെളിവുകൾ അന്വേഷണ സംഘം ഹാജരാക്കി. പാലക്കാട് എം.എൽ.എ.യായ രാഹുൽ എട്ട് ദിവസമായി ഒളിവിൽ തുടരുകയാണ്.

article-image

assaas

You might also like

  • Straight Forward

Most Viewed