രണ്ടുദിവസത്തിനകം സർജറികൾ തുടങ്ങും: ശ്രീചിത്രയിലെ ചികിത്സാപ്രതിസന്ധി പരിഹരിച്ചെന്ന് സുരേഷ് ഗോപി

ഷീബ വിജയൻ
തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ചികിത്സാപ്രതിസന്ധി പരിഹരിച്ചെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. മാധ്യമങ്ങളിൽ വന്ന അത്ര ഗൗരവമുള്ള പ്രശ്നമല്ലെന്നും ആശുപത്രിയിലെ ആവശ്യത്തിനുള്ള ശസ്ത്രക്രിയ ഉപകരണങ്ങള്‍ നിയമപരമായ മാര്‍ഗങ്ങളിലൂടെ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. അതിനെല്ലാം സാങ്കേതിക പരിഹാരം ഉണ്ടാകും. മാറ്റിവച്ച സര്‍ജറികള്‍ രണ്ട് ദിവസത്തിനകം വീണ്ടും തുടങ്ങും. പ്രതിസന്ധി പരിഹരിക്കാനായി ശ്രീചിത്ര ഡയറക്ടര്‍ വകുപ്പു മേധാവികളുമായി നടത്തിയ യോഗത്തിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ചികിത്സാ പ്രതിസന്ധി രൂക്ഷമായതോടെ ശ്രീചിത്രയിൽ ഇന്നു നടത്താനിരുന്ന പത്ത് സര്‍ജറികളാണ് ഒഴിവാക്കിയത്. ആശുപത്രിയിലേക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും വിതരണം ചെയ്യുന്ന സ്വകാര്യ കമ്പനികളുമായുള്ള കരാര്‍ മുടങ്ങിയതിനെത്തുടര്‍ന്ന് അവശ്യ ഉപകരണങ്ങളും മരുന്നുകളും ലഭിക്കാതെ വന്നതോടെയാണ് പ്രതിസന്ധി രൂക്ഷമായത്.
കരാര്‍ കാലാവധി കഴിഞ്ഞ് മാസങ്ങള്‍ അതിക്രമിച്ചിട്ടും കരാര്‍ പുതുക്കാന്‍ കേന്ദ്രസര്‍ക്കാരും ശ്രീചിത്ര അധികൃതരും നടപടി കൈക്കൊള്ളാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നാണ് പരക്കെ ഉയരുന്ന ആക്ഷേപം. വളരെ ഗുരുതരമായി ചികിത്സയില്‍ കഴിഞ്ഞിരുന്ന പല രോഗികളും സ്വകാര്യാശുപത്രികളിലേക്ക് മാറിയിട്ടുണ്ട്. സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ വളരെ ചെലവ് കുറഞ്ഞ രീതിയില്‍ വിദഗ്ധ ചികിത്സ നല്‍കി വന്നിരുന്ന സ്ഥാപനമാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ്. കേന്ദ്ര സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ആശുപത്രിയില്‍ കാലാനുസൃതമായി ഉപയോഗിക്കേണ്ട പല ഉപകരണങ്ങളും വാങ്ങാത്തത് രോഗികളെ വലയ്ക്കുന്നുണ്ട്.
ADEFSDFSASAD