പടിയൂർ ഇരട്ടക്കൊല; കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ഷീബ വിജയൻ
ഇരിങ്ങാലക്കുട: പടിയൂരില്‍ കഴിഞ്ഞദിവസം കൊല്ലപ്പെട്ട അമ്മയുടെയും മകളുടെയും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. ഇരുവരെയും കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. കഴുത്തിൽ കൈക്കൊണ്ട് ഞെക്കി ശ്വാസം മുട്ടിച്ചതാകാമെന്ന് പോലീസ് പറഞ്ഞു. ആദ്യം മരിച്ചത് രേഖയാണ്. കഴുത്തില്‍ കൈകൊണ്ട് ഞെക്കി പിടിച്ചതിന്‍റെ സൂചനകളുണ്ട്. രേഖയുടെ മരണത്തിനു മണിക്കൂറുകള്‍ക്കു ശേഷമാണ് അമ്മ മണിയുടെ മരണം. അവരും ശ്വാസം മുട്ടിയാണു മരിച്ചത്. ആറ് വാരിയെല്ലുകള്‍ക്കു പരിക്കുണ്ട്. ഇത് സാരമായ പരിക്കുകളാണെങ്കിലും ബലപ്രയോഗം നടന്നതിന്‍റെ സൂചനകളുണ്ട്.
കഴിഞ്ഞ ദിവസമാണ് കാറളം വെള്ളാനി കൈതവളപ്പില്‍ പരേതനായ പരമേശ്വരന്‍റെ ഭാര്യ മണി (74), മകള്‍ രേഖ (43) എന്നിവരെ വീടിനകത്തു മരിച്ചനിലയിൽ രേഖയുടെ സഹോദരി കണ്ടെത്തുന്നത്. സംഭവവുമായി ബന്ധപ്പെട്ട് രേഖയുടെ രണ്ടാം ഭർത്താവ് പ്രേംകുമാർ ഒളിവിലാണ്. കനത്ത മഴപെയ്ത ദിവസമാണ് കൊലപാതകം സംഭവിച്ചതെന്നാണു കരുതുന്നത്. യാതൊരു വിധ ബഹളങ്ങളും കനത്തമഴയുടെ ശബ്ദത്തില്‍ അയൽവാസികൾ അറിഞ്ഞില്ല. ആദ്യ ഭാര്യയെ കൊന്നത് കഴുത്തറുത്താണെങ്കില്‍ രണ്ടാം ഭാര്യയെയും ഭാര്യാമാതാവിനെയും കൊന്നത് കഴുത്ത് ഞെരിച്ചാണെന്ന് ഇതോടെ വ്യക്തമായി. രേഖയുടെ സ്വഭാവത്തെ വിമര്‍ശിച്ചുള്ളതും ഇവള്‍ കൊല്ലപ്പെടേണ്ടവള്‍ എന്നുള്ള സൂചനയും നല്‍കുന്ന കത്താണു മൃതദേഹങ്ങള്‍ക്കരില്‍നിന്നു ലഭിച്ചത്. ഇതു മരണം കൊലപാതകമാണെന്ന നിഗമനത്തിലെത്താന്‍ പോലീസിനു നിര്‍ണായകമായി. ഈ കത്ത് പ്രേംകുമാര്‍ എഴുതിയതായാണ് കരുതുന്നത്. രേഖയും പുരുഷ സുഹൃത്തും തമ്മിലുള്ള ചിത്രങ്ങള്‍ മരിച്ച രേഖയുടെ മൃതദേഹത്തിലെ വസ്ത്രത്തില്‍ ഒട്ടിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. രേഖയുടെ ആദ്യ വിവാഹ ചിത്രവും പ്രേംകുമാറുമായുള്ള വിവാഹ ചിത്രവും രേഖയുടെ സുഹൃത്തായ അധ്യാപകന്‍റെ ചിത്രവുമാണ് കുത്തിവച്ചിരുന്നത്.
Aasasdasas