ബ്രിട്ടനിൽ റിഷി സുനക് സർക്കാരിൽ ആദ്യ രാജി
ബ്രിട്ടനിൽ റിഷി സുനക് സർക്കാരിൽ നിന്നും ആദ്യത്തെ രാജി. സഹപ്രവർത്തകരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെത്തുടർന്ന് സർക്കാരിലെ മുതിർന്ന അംഗവും റിഷി സുനകിന്റെ ഏറ്റവുമടുത്തയാളുമായ ഗാവിൻ വില്യംസൺ ആണ് ഇന്നലെ രാത്രി രാജിവെച്ചത്. പാർലമെന്റിലെ ഒരു അംഗത്തിനെ ഗാവിൻ വില്യംസൺ ഭീഷണിപ്പെടുത്തി എന്ന് ആരോപണമുയരുകയും ടൈംസ് ഓഫ് ലണ്ടൻ ഇതിന്റെ തെളിവുകൾ പുറത്തുവിടുകയും ചെയ്തതിന് പിന്നാലെയായിരുന്നു രാജി.
രാജിവെച്ച കാര്യം തന്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ച കത്തിലൂടെ ഗാവിൻ വില്യംസൺ തന്നെയാണ് പുറത്തുവിട്ടത്. പോർട്‌ഫോളിയോ ഇല്ലാത്ത മന്ത്രിയായിരുന്നു വില്യംസണ്‍.
നാല് ദിവസം മുമ്പായിരുന്നു, സഹപ്രവർത്തകനായ ഒരു എം.പിയെ ഭീഷണിപ്പെടുത്തിക്കൊണ്ട് വില്യംസൺ അയച്ച സന്ദേശം ടൈംസ് ഓഫ് ലണ്ടൻ പുറത്തുവിട്ടത്.
വില്യംസൺ തങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തിയെന്നും ഒരവസരത്തിൽ തങ്ങളെ കൊല്ലുമെന്ന് പോലും പറഞ്ഞെന്നും ഒരു മുതിർന്ന സിവിൽ സെർവന്റ് ആരോപിച്ചു.
സന്ദേശങ്ങൾക്ക് താൻ ക്ഷമാപണം ചോദിച്ചിരുന്നെന്നും ഇതേക്കുറിച്ചുള്ള അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും വില്യംസൺ രാജിക്കത്തിൽ വ്യക്തമാക്കി. എന്നാൽ ഭീഷണിപ്പെടുത്തി എന്ന ആരോപണങ്ങൾ അദ്ദേഹം നിഷേധിച്ചു.
ttufu