366 വർഷം പഴക്കമുള്ള കപ്പലിൽ നിന്ന് കണ്ടെടുത്തത് അമൂല്യനിധി
366 വർഷം പഴക്കമുള്ള സ്പാനിഷ് കപ്പലിൽ നിന്ന് ബഹാമാസ് മാരിടൈം മ്യൂസിയം കണ്ടെടുത്തത് അമൂല്യനിധി. 1656ൽ തകർന്ന കപ്പലിൽ നിന്നാണ് സ്വർണ നാണയങ്ങളും രത്‌നങ്ങളും ആഭരണങ്ങളും ഉൾപ്പെടുന്ന നിധി കണ്ടെത്തിയിരിക്കുന്നത്. കരീബിയൻ കടലിന്റെ അടിത്തട്ടിൽ നൂറ്റാണ്ടുകളോളം ഒളിഞ്ഞിരുന്ന ഈ അമൂല്യനിധി ബഹാമാസ് മാരിടൈം മ്യൂസിയത്തിൽ പ്രദർശിപ്പിക്കും.
ഡി ലാസ് മാർവിലസ് എന്ന സ്പാനിഷ് കപ്പലിൽ നിന്നാണ് നിധി വീണ്ടെടുത്തത്. ലാസ് ഡി ലാസ് മാർവിലസ് എന്നാൽ അത്ഭുതങ്ങളുടെ മാതാവ് എന്നാണ് അർത്ഥം. 1656ൽ ഈ കപ്പൽ മറ്റൊരു കപ്പലിൽ കൂട്ടിയിടിച്ച് ബഹാമാസിലെ ഒരു പവിഴപ്പുറ്റിൽ തട്ടിയതോടെയാണ് തകർന്നുവീഴുന്നത്. രാജാവിനും മറ്റ് അതിസമ്പന്നർക്കുമുള്ള ആഭരണശേഖരവുമായി കപ്പൽ ക്യൂബയിൽ നിന്നും സ്‌പെയിനിലേക്ക് സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. 900 ടണ്‍ ഭാരമാണ് കപ്പലിനുണ്ടായിരുന്നത്.
ബഹാമാസ് മാരിടൈം മ്യൂസിയം നടത്തിയ നീണ്ട ഗവേഷണങ്ങൾക്കൊടുവിലാണ് കപ്പലിനെ സംബന്ധിച്ച ഈ വിവരങ്ങൾ പുറത്തെത്തിയത്. നഷ്ടമായ നിധിക്കായി രണ്ട് വർഷത്തോളം നീണ്ട അന്വേഷണങ്ങളാണ് മാരിടൈം മ്യൂസിയം നടത്തിവന്നത്. 1600−കളിൽ വളരെ സാധാരണമായിരുന്ന കടൽക്കൊള്ളയിലൂടെയും മറ്റും നേടിയ നിരവധി വസ്തുക്കളും കപ്പലിലുണ്ടെന്ന് സർവേകളിൽ നിന്ന് മ്യൂസിയം മനസിലാക്കി. വീണ്ടെടുത്ത പല ആഭരണങ്ങളിലും സാന്റിയാഗോയുടെ കുരിശിന്റെ മുദ്ര പതിച്ചിരുന്നെന്നും പര്യവേഷണ സംഘം വ്യക്തമാക്കി.