നടി അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ല; എസ്‌ഐ രേഷ്മയ്ക്കും ലക്ഷ്മിപ്രിയക്കും ക്ലീൻ ചിറ്റ്
ശാരിക l കേരളം
കൊച്ചി: നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മയ്ക്കുമെതിരെ നടി അൻസിബ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് പോലീസ് വ്യക്തമാക്കി. അൻസിബയുടെ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി തൃക്കാക്കര എസിപി സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം, അൻസിബയ്‌ക്കെതിരെ ലക്ഷ്മിപ്രിയ നൽകിയ പരാതിയിലും യാതൊരു അടിസ്ഥാനവുമില്ലെന്നും പോലീസ് റിപ്പോർട്ടിൽ പറയുന്നുണ്ട്.
ലക്ഷ്മിപ്രിയ തനിക്കെതിരെ നൽകിയ വ്യാജ പരാതിയുടെ അടിസ്ഥാനത്തിൽ, തൃപ്പൂണിത്തുറ വനിതാ സെൽ എസ്‌ഐ രേഷ്മ മൂന്ന് മണിക്കൂറോളം തന്നെ സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവെക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു അൻസിബയുടെ പ്രധാന പരാതി.
മുഖ്യമന്ത്രിക്ക് നൽകിയ ഈ പരാതി പിന്നീട് ഡിജിപിക്ക് കൈമാറിയതിനെത്തുടർന്നാണ് തൃക്കാക്കര എസിപി ഇരു നടിമാരുടെയും എസ്‌ഐയുടെയും മൊഴി രേഖപ്പെടുത്തിയത്. എന്നാൽ, ഈ പരാതിയിൽ പറയുന്ന കാര്യങ്ങളിൽ വസ്തുതയില്ലെന്നും കേസെടുക്കാൻ സാധിക്കില്ലെന്നുമാണ് തൃക്കാക്കര എസിപി കമ്മീഷണർക്ക് നൽകിയ അന്വേഷണ റിപ്പോർട്ടിലുള്ളത്.
എസ്‌ഐ രേഷ്മ അൻസിബയോട് മോശമായി പെരുമാറിയിട്ടില്ലെന്നും വിവരങ്ങൾ ചോദിച്ചറിയുക മാത്രമാണ് ചെയ്തതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അൻസിബ ലക്ഷ്മിപ്രിയയുടെ ഫോണിലേക്ക് അയച്ച മെസേജിനെ ചൊല്ലിയുണ്ടായ തർക്കം മാത്രമാണിതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
dfdsf

