തന്‍റെ ജീവൻ അപകടത്തിലാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ

തന്‍റെ ജീവൻ അപകടത്തിലാണെന്നു വിശ്വസനീയമായ വിവരമുണ്ടെന്നും പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. എന്നാൽ, താൻ ഭയപ്പെടുന്നില്ലെന്നും സ്വതന്ത്രവും ജനാധിപത്യപരവുമായ പാക്കിസ്ഥാനു വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും എആർഐ ന്യൂസിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാനാലെ നിർണായക ശക്തിയായ സൈന്യം തനിക്കു മൂന്ന് ഓപ്ഷനുകൾ നൽകിയതായും ഖാൻ വെളിപ്പെടുത്തി − അവിശ്വാസ വോട്ട്, നേരത്തെയുള്ള തെരഞ്ഞെടുപ്പ് അല്ലെങ്കിൽ പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കൽ. തന്‍റെ ജീവൻ അപകടത്തിലാണെന്നു മാത്രമല്ല, വിദേശ കൈകളിൽ കളിക്കുന്ന പ്രതിപക്ഷവും തന്‍റെ സ്വഭാവഹത്യ നടത്തുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
“എന്‍റെ ജീവൻ അപകടത്തിലാണെന്നു ഞാൻ എന്‍റെ രാജ്യത്തെ അറിയിക്കട്ടെ, സ്വഭാവഹത്യയ്ക്കും അവർ പദ്ധതിയിട്ടിട്ടുണ്ട്. ഞാൻ മാത്രമല്ല, എന്‍റെ ഭാര്യയും അപകടത്തിലാണ്− മുൻ ക്രിക്കറ്റ് താരം കൂടിയായ 69കാരൻ പറഞ്ഞു. പ്രതിപക്ഷം എന്ത് ഓപ്ഷനുകളാണ് നൽകിയതെന്ന ചോദ്യത്തിനു പ്രതിപക്ഷ നേതാവ് ഷെഹ്ബാസ് ഷെരീഫിനെപ്പോലുള്ളവരോടു സംസാരിക്കണമെന്നു കരുതുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
നേരത്തെയുള്ള തെരഞ്ഞെടുപ്പാണ് ഏറ്റവും നല്ല ഓപ്ഷൻ, എനിക്കു കേവല ഭൂരിപക്ഷം നൽകാൻ ഞാൻ എന്‍റെ രാജ്യത്തോട് അഭ്യർത്ഥിക്കും. − അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്‍റെ അവിശ്വാസ പ്രമേയം ഗൂഢാലോചനയാണെന്നു വിശേഷിപ്പിച്ച ഖാൻ, കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തനിക്ക് ഇതിനെക്കുറിച്ച് അറിയാമായിരുന്നുവെന്നും ചില പ്രതിപക്ഷ നേതാക്കൾ എംബസികൾ സന്ദർശിക്കുന്നതായി തനിക്ക് റിപ്പോർട്ടുകൾ കിട്ടിയെന്നും പറഞ്ഞു. പ്രധാനമന്ത്രി ഖാനെ വധിക്കാനുള്ള ഗൂഢാലോചന രാജ്യത്തിന്‍റെ സുരക്ഷാ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നു പാകിസ്ഥാൻ ഇൻഫർമേഷൻ മന്ത്രി ഫവാദ് ചൗധരി നേരത്തെ അവകാശപ്പെട്ടിരുന്നു. ഈ റിപ്പോർട്ടുകൾക്കു ശേഷം സർക്കാർ തീരുമാനമനുസരിച്ച് ഇമ്രാൻ ഖാന്‍റെ സുരക്ഷ വർധിപ്പിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്.