കോവിഡ് വാക്‌സിൻ സ്വീകരിച്ച മുതിർന്ന പൗരമാർ മരിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് നോർവെ
നോർവെ
ഫൈസറിന്റെ എംആർഎൻഎ കൊവിഡ് വാക്‌സിൻ സ്വീകരിച്ചതിൽ 23 മുതിർന്ന പൗരന്മാർ മരണമടഞ്ഞതായി നോർവെ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബർ അവസാനത്തോടെയാണ് രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ പ്രക്രിയ ആരംഭിച്ചത്. മുതിർന്ന പൗരന്മാരിലും നഴ്‌സിംഗ് ഹോമുകളിലുളളവർക്കുമാണ് ആദ്യഘട്ടത്തിൽ കുത്തിവയ്‌പ്പ് നടത്തിയത്.
നഴ്‌സിംഗ് ഹോമുകളിൽ കഴിഞ്ഞ ആരോഗ്യം കുറവുളള മുതിർന്ന പൗരന്മാരാണ് മരിച്ചവരെല്ലാം. ഇവരെല്ലാവരും 80 വയസിന് മുകളിലുളളവരാണെന്ന് നോർവീജിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എംആർഎൻഎ വാക്‌സിന്റെ പാർശ്വഫലങ്ങളായ പനിയും ഛർദ്ദിയും വയറിളക്കവും മൂലമാണ് ഇവരിൽ 13 പേരും മരിച്ചത് എന്ന് നോർവീജിയൻ മെഡിക്കൽ ഏജൻസി സ്ഥിരീകരിച്ചു. സംഭവത്തിൽ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് നോർവെ സർക്കാർ.



