ആൻഡമാനിലെ ഗോത്രവര്‍ഗ്ഗ മേഖലയിലും കൊറോണ
പോര്‍ട്ടബ്ലെയര്‍: ആൻഡമാനിലെ ഗ്രേറ്റ് ആന്തമാനികളുടെ ഇടയില്‍ കൊറോണ സ്ഥിരീ കരിച്ചു. വംശനാശം നേരിടുന്ന ഗോത്രസമൂഹങ്ങള്‍ക്കിടയിലാണ് കൊറോണ സ്ഥിരീകരിച്ചത്. നഗരപ്രദേശവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ആന്തമാനി ഗോത്രജനവിഭാഗത്തില്‍പ്പെട്ടവരിലാണ് പരിശോധന നടത്തിയത്. സ്‌ട്രെയിറ്റ് എന്ന ദ്വീപിലെ നിവാസി കളിലാണ് രോഗം സ്ഥിരീകരിച്ചത്.
രോഗം സ്ഥിരീകരിച്ച നാലുപേരില്‍ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് രണ്ടുപേരെ ക്വാറന്റൈന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റി. ആകെ 53 പേര്‍ മാത്രം താമസിക്കുന്ന ദ്വീപിലെ നാലുപേര്‍ക്കാണ് കൊറോണ ബാധിച്ചത്. ആൻഡമാനില്‍ ആകെ 2985 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 41 പേര്‍ മരണപ്പെട്ടതായും ആൻഡമാന്‍ ആരോഗ്യവകുപ്പറിയിച്ചു.
ആൻഡമാനില്‍ മാത്രമുള്ള ഗോത്രവിഭാഗങ്ങളായ ജറാവാസ്, വടക്കന്‍ സെന്റിനെലികള്‍, ഗ്രേറ്റ് ആൻഡമാനികള്‍, ഓന്‍ഗേ, ഷോംപെന്‍ എന്നിവരെ വംശനാശ ഭീഷണി നേരിടുന്ന സമൂഹമായാണ് ആഗോളതലത്തില്‍ ഗവേഷകര്‍ കണക്കാക്കുന്നത്.

