സിറിയൻ വിഷയത്തിൽ അമേരിക്കയെ വിമർശിച്ച് റഷ്യ
മോസ്്കോ : സിറിയൻ വിഷയത്തിൽ അമേരിക്കയെ വിമർശിച്ച് റഷ്യ രംഗത്ത്. സിറിയയിൽ നിന്ന് സൈന്യത്തെ പിൻലിക്കുന്നു എന്ന അമേരിക്കയുടെ പ്രഖ്യാപനത്തെ വിശ്വാസത്തിലെടുക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് പറഞ്ഞു. സിറിയയിൽ അനന്തമായി തുടരാൻ ആഗ്രഹിക്കുന്നില്ലെന്നും സൈന്യത്തെ ഉടൻ പിൻവലിക്കുമെന്നും അമേരിക്ക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സിറിയയെ പുനർനിർമിക്കുന്നത് വരെ അമേരിക്ക സിറിയൻ വിഷയത്തിൽ ഇടപെടണമെന്ന ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ അഭിപ്രായത്തിനുള്ള പ്രതികരണമായാണ് അമേരിക്ക നയം വ്യക്തമാക്കിയിരുന്നത്. എന്നാൽ സിറിയയിൽ തന്നെ തുടരാനാണ് അമേരിക്ക ഉദ്ദേശിക്കുന്നതെന്ന് റഷ്യ ആരോപിച്ചു. ഐ.എസിനെ ഇല്ലാതാക്കുക എന്നതാണ് സിറിയയിൽ തങ്ങളുടെ ലക്ഷ്യം എന്നാണ് അമേരിക്ക നേരത്തെ വ്യക്തമാക്കിയിരുന്നത്. ബഷർ അൽ അസദിനെ പുറത്താക്കുക അമേരിക്കയുടെ ലക്ഷ്യമല്ലെന്നും പ്രഖ്യാപിച്ചിരുന്നു. അതേസമയം സിറിയൻ വിഷയത്തിൽ റഷ്യ നിരന്തരം വീറ്റോ അധികാരം ഉപയോഗിക്കുന്നതിനെ പാശ്ചാത്യ രാജ്യങ്ങൾ മറികടക്കാനൊരുങ്ങുന്നു. റഷ്യൻ വീറ്റോ അധികാരം മറികടക്കാൻ അപൂർവ്വമായി പ്രയോഗിക്കുന്ന മാർഗം തെരഞ്ഞെടുക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. യു.എൻ രക്ഷാസമിതിയിൽ 11 തവണയാണ് റഷ്യ, അസദ് ഭരണകൂടത്തെ സഹായിക്കാൻ വീറ്റോ അധികാരം ഉപയോഗിച്ചത്.
സിറിയൻ സർക്കാർ സാധാരണ ജനങ്ങൾക്കെതിരെ രാസായുധപ്രയോഗം നടത്തിയത് അന്വേഷിക്കണം എന്നാവശ്യപ്പെടുന്ന പ്രമേയം നിരന്തരം റഷ്യ വീറ്റോ ചെ
യ്യുന്ന അവസ്ഥയാണുള്ളത്. യു.എൻ രക്ഷാസമിതിയിൽ മാസങ്ങളായി ഇതുസംബന്ധിച്ച് അനിശ്ചിതത്വം തുടരുകയാണ്. ഈ അവസ്ഥക്ക് അന്ത്യം കുറിക്കണമെന്ന ലക്ഷ്യത്തോടെയാണ് പാശ്ചാത്യരാജ്യങ്ങൾ മുന്നോട്ട് നീങ്ങുന്നത്. ഇതിനുമുന്പ് ശീതയുദ്ധകാലത്താണ് ഇത്തരമൊരു മാർഗം സ്വീകരിച്ചിട്ടുള്ളത്. യു.എൻ രക്ഷാസമിതിയിൽ സിറിയക്കെതിരായ നീക്കങ്ങളെ 11 തവണ തങ്ങളുടെ വീറ്റോ അധികാരം ഉപയോഗിച്ച് റഷ്യ തടഞ്ഞിരുന്നു.
സിറിയ രാസായുധം പ്രയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന ലക്ഷ്യത്തോടെ 2017 നവംബറിൽ കൊണ്ടുവന്ന പ്രമേയവും റഷ്യ വീറ്റോ ചെയ്തിരുന്നു. സിറിയൻ സർക്കാരിനെതിരായ നീക്കം വിരോധം മൂലമാണെന്നാണ് ന്യായീകരണമായി പറയുന്നത്. ഐക്യരാഷ്ട്രസഭയുടെ കൂട്ടായ പരിശ്രമത്തിന്റെ അവസാനം ആയിരിക്കരുത് റഷ്യൻ വിറ്റോ അധികാരമെന്നും സിറിയൻ രാസായുധ പ്രയോഗത്തിന് അന്ത്യം കുറിക്കണമെന്നും ആംനെസ്റ്റി ഇന്റർനാഷണലിന്റെ മേധാവിയും മുൻ യു.എൻ ഉദ്യോഗസ്ഥനുമായ ഇയാൻ മാർട്ടിൻ അഭിപ്രായപ്പെട്ടു.
