ചേരി തിരിഞ്ഞ് ലോകരാജ്യങ്ങൾ : യുദ്ധ ഭീഷണിയിൽ സിറിയ
മോസ്കോ : യുഎസ് സഖ്യസേന സിറിയയില്‍ നടത്തിയ വ്യോമാക്രമണത്തെ അപലപിച്ച് റഷ്യയും ഇറാനും. സിറിയൻ പ്രസിഡന്റ് ബാഷർ അൽ അസദിന്റെ സൈന്യത്തോടൊപ്പം ചേർന്ന് വിമതർക്കെതിരെ പോരാടുന്ന റഷ്യയുടെയും ഇറാന്റെയും നിലപാട് മേഖലയിലെ യുദ്ധമുന്നണിയിൽ നിർണായകമാണ്. കഴിഞ്ഞയാഴ്ച കിഴക്കൻ ഗൗട്ടയിൽ സിറിയ രാസായുധ പ്രയോഗം നടത്തിയെന്നു തെളിഞ്ഞതിനു പിന്നാലെയായിരുന്നു യുഎസ്, ബ്രിട്ടൻ, ഫ്രാൻസ് സഖ്യസേന സിറിയയിൽ വ്യോമാക്രമണം നടത്തിയത്.
എന്നാൽ ഇതിനെതിരെ രൂക്ഷഭാഷയിലാണ് റഷ്യയും ഇറാനും ഉൾപ്പെടെ പ്രതികരിച്ചത്. യുഎസ് ആക്രമണത്തെ അനുകൂലിച്ചും രാജ്യങ്ങൾ രംഗത്തെത്തിയതോടെ ചേരി തിരിഞ്ഞുള്ള ആരോപണ–പ്രത്യാരോപണങ്ങളും ശക്തമായി. യുഎസിനുള്ള തിരിച്ചടി ഏതു നിമിഷവുമുണ്ടാകുമെന്ന സൂചനയെത്തുടർന്നു മേഖലയിൽ യുദ്ധഭീഷണി നിലനിൽക്കുകയാണ്.
സിറിയയിലെ ആക്രമണത്തില്‍ റഷ്യൻ വ്യോമസേന പങ്കെടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. എന്നാൽ വിഷയത്തിൽ തിരിച്ചടി തീർച്ചയായും ഉണ്ടാകുമെന്നാണ് യുഎസിലെ റഷ്യൻ അംബാസഡർ അനറ്റോലി ആന്റനോവ് വ്യക്തമാക്കിയത്. ആക്രമണമുണ്ടായാൽ പൂർണ ഉത്തരവാദിത്തം യുഎസിനായിരിക്കുമെന്നും ആന്റനോവ് പറഞ്ഞു. വിഷയത്തിൽ യുഎൻ ഇടപെടലും റഷ്യ ആവശ്യപ്പെട്ടു. യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേരണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

