വൈദഗ്‌ദ്ധ്യം മാനദണ്ധമാക്കി കുടിയേറ്റ നയം പരിഷ്‌കരിക്കാൻ ട്രംപ് തയ്യാറെടുക്കുന്നു
വാഷിംഗ്ടൺ : വൈദഗ്‌ദ്ധ്യം മാനദണ്ധമാക്കി കുടിയേറ്റ നയം പരിഷ്‌കരിക്കാൻ അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തയ്യാറെടുക്കുന്നു. ഈ തീരുമാനം വിദഗ്‌ദ്ധ തൊഴിലാളികൾക്ക് ഏറെ ഗുണം ചെയ്യുമെന്ന് വൈറ്റ്‌ഹൗസ് വ്യക്തമാക്കി. ഇന്ത്യക്കാരുൾപ്പെടെയുള്ളവർക്കു ഗ്രീൻ കാർഡിനുള്ള തടസങ്ങൾ ഇതോടെ മാറിക്കിട്ടും.
ഓരോ രാജ്യത്തിനും ഇത്ര ഇത്ര എന്ന കണക്കിലായിരുന്നു ഇതുവരെ ഗ്രീൻ കാർഡ് വിതരണം ചെയ്തിരുന്നത്. ഇതു മാറ്റണമെന്ന് ഇന്ത്യയിൽ നിന്നുള്ള എച്ച് 1 ബി വിസക്കാരടക്കം ഏറെനാളായി ആവശ്യപ്പെടുന്നതാണ്.
ഇന്ത്യൻ അമേരിക്കക്കാരിൽ നല്ലൊരു പങ്കും വിദഗ്‌ദ്ധ തൊഴിലാളികളാണ്. എച്ച് 1 ബി വിസയിൽ എത്തിയവരാണ് ഇവരിൽ ഏറെയും. ഇവരിൽ ഗ്രീൻ കാർഡിന് അപേക്ഷ നൽകി കാത്തിരിക്കുന്ന പലർക്കും ഇന്ത്യക്കാർക്കു മൊത്തം ഏഴു ശതമാനം എന്ന നിലവിലെ നിയന്ത്രണം തിരിച്ചടിയായിരുന്നു. അമേരിക്കയിലെത്തി വർഷങ്ങളായവർക്കു പോലും ഗ്രീൻ കാർഡ് കിട്ടിയിരുന്നില്ല.
ഗ്രീൻ കാർഡ് വിതരണത്തിലെ പാകപ്പിഴകൾ നീക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്‌ച അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഇന്ത്യക്കാരായ വിദഗ്‌ദ്ധ തൊഴിലാളികൾ വാഷിംഗ്ടൺ ഡി.സിയിൽ സമ്മേളിച്ചിരുന്നു. പ്രസിഡണ്ടിന്റെയും അമേരിക്കൻ കോൺഗ്രസിന്റെയും ഇടപെടൽ അഭ്യർത്ഥിച്ചായിരുന്നു ഈ ഒത്തുകൂടൽ. ഇതിനു പിന്നാലെയാണ് ഇവർക്കെല്ലാം ആശ്വാസമേകുന്ന വൈറ്റ്‌ഹൗസ് പ്രഖ്യാപനം വന്നിരിക്കുന്നത്. വിസ ലോട്ടറി പ്രോഗ്രാം നിർത്തുമെന്നും അതിവിദഗ്‌ദ്ധ തൊഴിൽ മേഖലകളിലുള്ളവരുടെ അപേക്ഷ വൈകിക്കുന്ന നിലവിലെ കുടിയേറ്റ വ്യവസ്ഥകൾ നീക്കുമെന്നുമാണ് വൈറ്റ്‌ഹൗസിന്റെ പ്രസ്‌താവന. കുടിയേറ്റത്തിനു വൈദഗ്‌ദ്ധ്യം മാനദണ്ധമാക്കണമെന്ന അഭിപ്രായം തന്നെയാണ് ഡോണൾഡ് ട്രംപിനുള്ളതെന്നും വൈറ്റ്‌ഹൗസ് വ്യക്തമാക്കി.




