മാലദ്വീപിൽ ഇന്ത്യക്കാരായ മാധ്യമ പ്രവർത്തകർ അറസ്റ്റിൽ
മാലദ്വീപ് : കടുത്ത രാഷ്ട്രീയ പ്രതിസന്ധിയിൽ അടിയന്തരാവസ്ഥ തുടരുന്ന മാലദ്വീപിൽ ഇന്ത്യക്കാരായ രണ്ടു മാധ്യമ പ്രവർത്തകർ അറസ്റ്റിൽ. ഏജൻസ് ഫ്രാൻസ് പ്രസെയുടെ ലേഖകരായ മണി ശർമ, അതിഷ് പട്ടേൽ എന്നിവരാണ് വെള്ളിയാഴ്ച അറസ്റ്റിലായത്. കുടിയേറ്റ നിയമങ്ങൾ ലംഘിച്ചെന്നു കുറ്റപ്പെടുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
അറസ്റ്റിലായ മാധ്യമ പ്രവർത്തകരെ കുടിയേറ്റ വിഭാഗത്തിനു കൈമാറിയതായും കുടിയേറ്റ വകുപ്പ് ഇവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും മാലദ്വീപ് പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു. പഞ്ചാബിലെ അമൃത്സർ സ്വദേശിയാണ് മണി ശർമ. ലണ്ടനിൽ താമസിക്കുന്ന ബ്രിട്ടീഷ് പൗരത്വമുള്ള മാധ്യമ പ്രവർത്തകനാണ് അതിഷ് പട്ടേൽ.
അടിയന്താരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് മാലദ്വീപിൽ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സന്ദർശക വിസയിൽ എത്തിയ രണ്ടു മാധ്യമ പ്രവർത്തകർ അതിനു വിരുദ്ധമായി രാജ്യത്ത് പ്രവർത്തിച്ചു വരുന്നതായി കണ്ടെത്തിയെന്ന് മാലദ്വീപ് ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്.
സർക്കാരിനെതിരെത വാർത്ത നൽകിയതിനാണ് രണ്ടു പേരുടെയും അറെസ്റ്റന്നാണ് സ്ഥിരീകരണം. ഇന്ത്യക്കാരാനായ മണി ശർമ്മ എന്ന മാധ്യമ പ്രവർത്തകൻ മാലദ്വീപിൽ അറസ്റ്റിലായെന്ന വിവരം ഡൽഹിയിലെ വിദേശകാര്യമന്ത്രാലയത്തിന് ലഭിച്ചു. കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഒരു പ്രമുഖ ടിവി േസ്റ്റഷൻ പൂട്ടിയതായി മാലദ്വീപ് എം.പി അലി സാഹിർ ട്വീറ്റ് ചെയ്തു. പ്രസിഡണ്ട് അബ്ദുള്ള യാമീന്‍റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് സൈന്യത്തിന്‍റെ പൂർണ പിന്തുണയുണ്ട്. അതേസമയം മാലദ്വീപിലെ ആഭ്യന്തര പ്രശ്നത്തിൽ ഇടപെടുന്നതിന് മുന്പ് ഇന്ത്യയുമായി ചർച്ച നടത്തുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പ്രതികരിച്ചു. ഇക്കാര്യത്തിൽ ഇന്ത്യയുമായി തർക്കത്തിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാലദ്വീപിൽ വിദേശ ആധിപത്യം ഉണ്ടാകരുതെന്നാണ് ചൈനയുടെ നിലപാട്. മാലദ്വീപിന്റെ സ്വാതന്ത്ര്യവും പരമാധികാരവും അന്താരാഷ്ട്ര സമൂഹം മാനിക്കണമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് പറഞ്ഞു. മാലദ്വീപിലെ നിലവിലെ അവസ്ഥ അന്താരാഷ്ട്ര പ്രശ്നമാണ്. ഇക്കാര്യം യോഗ്യരായ മദ്ധ്യസ്ഥരെ വച്ച് ചർച്ചയിലൂടെ പരിഹരിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. മാലദ്വീപിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഒരിക്കലും ചൈന ഇടപെടില്ല. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ മാലദ്വീപിന് തന്നെ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് മൂലം മാലദ്വീപിൽ കുടുങ്ങിയ ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാൻ പ്രത്യേക ദൗത്യസംഘം ഉടനടിമാലദ്വീപിലെത്തുമെന്നും റിപ്പോർട്ടുണ്ട്.




