ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടി വൻ ഭൂരിപക്ഷത്തിലേയ്ക്ക്
പാരീസ് : ഫ്രഞ്ച് നാഷണൽ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തിരഞ്ഞെടുപ്പ് ഫലങ്ങൾ വ്യക്തമായതോടെ പ്രസിഡണ്ട് ഇമ്മാനുവൽ മാക്രോണിന്റെ പാർട്ടി വൻഭൂരിപക്ഷത്തിലേയ്ക്ക് നീങ്ങുന്നു. രണ്ടാം ലോകയുദ്ധാനന്തര ഫ്രാൻസിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷം നാഷണൽ അസംബ്ലിയിൽ (പാർലമെന്‍റ്) നേടാനാണ് സാധ്യത. ഞായറാഴ്ചത്തെ ഒന്നാം റൗണ്ട് വോട്ടിംഗിൽ മാക്രോണിന്‍റെ റിപ്പബ്ലിക് മുന്നോട്ട് (ആർഇ.എം) എന്ന പാർട്ടിയും സഖ്യകക്ഷി മോഡെറ്റും 32.32 ശതമാനം വോട്ട് നേടി.
അടുത്തയാഴ്ച നടക്കുന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ഈ മുന്നേറ്റം ഉറപ്പിക്കാനായാൽ കഴിഞ്ഞ 60 വർഷത്തിനിടെ ഒരു കക്ഷിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഭൂരിപക്ഷമായിരിക്കും മാക്രോണിന് ലഭിക്കുക.
മാക്രോണിന്‍റെ സഖ്യത്തിന് 570 അംഗ അസംബ്ലിയിൽ 430 സീറ്റ് വരെ കിട്ടാം എന്നാണ് ആദ്യ റൗണ്ട് വോട്ടിംഗ് നൽകുന്ന സൂചന. ചാൾസ് ഡി ഗോളിനു പോലും ലഭിക്കാത്ത പാർലമെന്‍ററി മേധാവിത്വം ആയിരിക്കും.
രണ്ടാം സ്ഥാനത്തുവന്ന റിപ്പബ്ലിക്കൻ സഖ്യത്തിന് 21.56 ശതമാനം വോട്ടുണ്ട്. അവർക്ക് 85 മുതൽ 125 വരെ സീറ്റാണു പ്രതീക്ഷ. കഴിഞ്ഞ അസംബ്ലിയേക്കാൾ 100 സീറ്റ് കുറയും. മുൻ ഭരണകക്ഷിയായ സോഷ്യലിസ്റ്റ് പാർട്ടിക്ക് 9.5 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. മുന്പുള്ളതിൽനിന്ന് 200 സീറ്റ് കുറവ്.
അര നൂറ്റാണ്ടായി ഫ്രഞ്ച് രാഷ്ട്രീയത്തിൽ ആധിപത്യം പുലർത്തിയിരുന്ന ഇടതുവലതു പാർട്ടികളെ നിഷ്പ്രഭമാക്കിയാണു മാക്രോണിന്റെ മിതവാദി പുതു രാഷ്ട്രീയം വൻവിജയം നേടിയത്. ബാങ്കിംഗ് നിക്ഷേപ മേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മാക്രോണിനെ മുൻ പ്രസിഡണ്ട് ഫ്രാൻസ്വ ഒലോൻദാണു ധനമന്ത്രിയായി നിയോഗിച്ചു രാഷ്ട്രീയത്തിലേക്കു കൊണ്ടു വന്നത്. ധനമന്ത്രിയായി തിളങ്ങിയതോടെ പരന്പരാഗത കക്ഷികളിൽ ചേരാതെ സ്വന്തം പാർട്ടിയുണ്ടാക്കുകയായിരുന്നു.

