ഗൾഫ് മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കണം; ചൈനീസ് പ്രത്യേക പ്രതിനിധി സഊദിയിൽ
ശാരിക I അന്തരാഷ്ട്രം
റിയാദ്: യുഎസ്-ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിക്കുന്നതിന്റെ ഭാഗമായി ചൈനയുടെ മധ്യേഷ്യൻ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധി സായ് ജുൻ സഊദി അറേബ്യ സന്ദർശിച്ചു. ഗൾഫ് മേഖലയിലെ സമാധാനവും സ്ഥിരതയും നിലനിർത്തുന്നതിന് റിയാദുമായി സഹകരിച്ച് പരിശ്രമിക്കാൻ ബീജിംഗ് തയ്യാറാണെന്ന് അദ്ദേഹം വ്യക്തമാക്കി.
സന്ദർശനത്തിന്റെ ഭാഗമായി സഊദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്, ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ ബുദൈവി എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. സഊദി അറേബ്യയുടെ "നല്ല സുഹൃത്തും പങ്കാളിയുമാണ്" ചൈനയെന്ന് സായ് ജുൻ വ്യക്തമാക്കി.
ഇന്ന് പ്രിൻസ് ഫൈസലുമായി നടത്തിയ ചർച്ചയിൽ, മേഖലയിലെ നിലവിലെ സംഘർഷങ്ങളിൽ അദ്ദേഹം ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തി. ഗൾഫ് രാജ്യങ്ങളുടെ പരമാധികാരവും സുരക്ഷയും അഖണ്ഡതയും ലംഘിക്കപ്പെടാൻ പാടില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. നിരപരാധികളായ സാധാരണക്കാർക്കും സൈനികേതര ലക്ഷ്യങ്ങൾക്കും നേരെയുള്ള ഏത് ആക്രമണത്തെയും ശക്തമായി അപലപിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൈനിക നടപടികൾ ഉടനടി നിർത്തലാക്കണമെന്ന ബീജിംഗിന്റെ ആഹ്വാനം അദ്ദേഹം ആവർത്തിച്ചു.
adssaddsads


